ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ കൊച്ചിയിൽ പൂർത്തിയായി.

0
126

ബിൽഡിങ് ദ് നേഷൻസ് ഡ്രീം ഹിയർ…’ കൊച്ചിൻ ഷിപ്‌യാഡിലെ നാവികസേനയുടെ വാർഷിപ് ഓവർസീയിങ് ടീമിന്റെ ഓഫിസിനു മുന്നിലെ ബോർഡിൽ ഈ വാക്കുകളുണ്ട്. അതെ, ആറു പതിറ്റാണ്ടു മുൻപു രാജ്യം കണ്ടൊരു കനവിന്റെ നിർമാണത്തിലായിരുന്നു കൊച്ചിൻ ഷിപ്‌യാഡും നാവികസേനയും. ഇന്ന് അതു യാഥാർഥ്യമായിരിക്കുന്നു. ഷിപ്‌യാഡിനോടു ചേർന്ന് ഓളപ്പരപ്പിൽ അറബിക്കടലിന്റെ റാണിക്ക് അലങ്കാരമായി തലയെടുപ്പോടെ നങ്കൂരമിട്ടു കിടക്കുന്ന ആ സ്വപ്നത്തിന്റെ പേര്, ഐഎൻഎസ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പൽ. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്‌യാഡിൽ നിർമാണം പൂർത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറിക്കഴിഞ്ഞു. ഓഗസ്റ്റിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളിൽ ഐഎസി–1(ഇൻ‍ഡിജ്നസ് എയർ ക്രാഫ്റ്റ് കാരിയർ–1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും.

കൊച്ചിൻ ഷിപ്‌യാഡിൽ നിന്നുള്ള രണ്ടായിരത്തിലേറെ പേരും അനുബന്ധ വ്യവസായങ്ങളിൽ നിന്നായി പുറമേ നിന്നുള്ള 12,000 പേരും കഴിഞ്ഞ ഏതാനും വർഷങ്ങളായി വിമാനവാഹിനിയുടെ നിർമാണത്തിനായി കഠിനപ്രയത്നമാണു കാഴ്ചവച്ചത്. പദ്ധതിയിലുടനീളം അകമഴിഞ്ഞ പിന്തുണയാണു ഇന്ത്യൻ നേവി കൊച്ചിൻ ഷിപ്‌യാഡിനു നൽകിയത്. തദ്ദേശീയമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചും രൂപകൽപനയിലുൾപ്പെടെ ഇവ പ്രയോജനപ്പെടുത്തിയുമാണു കൊച്ചിൻ ഷിപ്‌യാഡും നാവികസേനയും മുന്നോട്ടു പോയത്. വിവിധ രാജ്യങ്ങളിലെ മുൻനിര കമ്പനികളെയും ഇന്ത്യയിലെ വലിയ കമ്പനികളെയും ഒരു കുടക്കീഴിലെത്തിക്കാനായതും വലിയ നേട്ടമായി കരുതുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം ചെറുകിട വ്യവസായ സംരംഭങ്ങളുൾപ്പെടെ സിഎസ്എല്ലിൽ റജിസ്റ്റർ ചെയ്ത 550 സ്ഥാപനങ്ങളെ പദ്ധതിയോടു ചേർത്തുനിർത്താനായി. ഇത്രയേറെ പേരെ ഒരു പദ്ധതിക്കായി ഏകോപിപ്പിച്ച് അണിനിരത്താൻ സാധിച്ചതും വലിയ നേട്ടമാണ്. രാജ്യത്തെ കപ്പൽ നിർമാണ മേഖലയ്ക്കു വലിയ പ്രചോദനവും അഭിമാനവുമാണ് ഈ നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here