Chess Olympiad 2022: ഇന്ത്യക്കു പിഴച്ചില്ല, വിജയത്തോടെ തുടങ്ങി

0
73

ചെന്നൈ: 44ാമത് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയുടെ തുടക്കം മോശമായില്ല. ഒന്നാംദിനത്തിലെ മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിവിധ ടീമുകള്‍ വിജയം കൊയ്തു. മൂന്നു വീതം ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി ആകെ ആറു ടീമുകളാണ് ഇന്ത്യക്കു വേണ്ടി ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്. ആദ്യ റൗണ്ടിലെ എതിരാളികള്‍ക്കെതിരേ ഇവര്‍ 4-0ന്റെ വിജയം നേടിയിരിക്കുകയാണ്. ടോപ് സീഡുകളായ ഇന്ത്യയുടെ വനിതാ എ ടീം താജിക്കിസ്താനെയാണ് തകര്‍ത്തുവിട്ടത്. ബി ടീമാവട്ടെ വെയ്ല്‍സിനെയും തോല്‍പ്പിച്ചു.

ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയര്‍ കൊനേരു ഹംപി, ആര്‍ വൈശാലി, താനിയ സച്ച്‌ദേവ, ഭക്തി കുല്‍ക്കര്‍ണി തുടങ്ങിയവരെല്ലാം ആദ്യദിനം വിജയം കൊയ്ത താരങ്ങളുടെ കൂട്ടത്തിലുണ്ട്. കറുത്ത കറുത്ത കരുക്കളുമായി മല്‍സരിച്ച ഹംപി നെഡേഷ അന്റോനോവയെയാണ് തോല്‍പ്പിച്ചത്. 41 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഹംപിയുടെ വിജയം.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നു ടീമുകളും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി. സിംബാബ്‌വെ, യുഎഇ, സൗത്ത് സുഡാന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. സിംബാബ്‌വെയ്‌ക്കെതിരേ വിദിത്ത് ഗുജ്‌റാത്തി, അര്‍ജുന്‍ എറിഗെയ്‌സി, എസ്എല്‍ നാരായണന്‍, കെ സായ് കിരണ്‍ എന്നിവരാണ് ഇന്ത്യക്കു വിജയം നേടിത്തന്നത്. യുഎഇയുമായുള്ള ഇന്ത്യയുടെ ബി ടീമില്‍ ഡി ഗുകേഷ്, മലയാളി താരം നിഹാല്‍ സരിന്‍, ബി അധിബന്‍, റോനക്ക് സധ്വാനി എന്നിവരുണ്ടായിരുന്നു. എല്ലാവരും തന്നെ വിജയിക്കുകയും ചെയ്തു. ഇന്ത്യയുടെ സി ടീമും ആദ്യദിനം വിജയം കൊയ്തിരിക്കുകയാണ്. ഹോങ്കോങിനെയാണ് 4-0നു അവര്‍ കെട്ടുകെട്ടിച്ചത്.

അതേസമയം, കരുത്തരായ അമേരിക്കയ്ക്കു അംഗോളയുമായുള്ള മല്‍സരത്തില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. വിജയിക്കാനായെങ്കിലും 93ാം റാങ്കുകാരായ അവരോടു അര പോയിന്റ് അമേരിക്ക നഷ്ടപ്പെടുത്തി. 3.5-0.5 എന്ന മാര്‍ജിനിലായിരുന്നു അമേരിക്കയുടെ വിജയം. രണ്ടാം റാങ്കുകാരായ ഉക്രെയ്ന്‍ 4-0നു സൗത്താഫ്രിക്കയെ തകര്‍ത്തുവിട്ടു. മൂന്നാം സീഡുകളായ ജോര്‍ജിയ ഇതേ മാര്‍ജിനില്‍ ഇറാഖിനെയും തോല്‍പ്പിച്ചു. നിലവിലെ ലോക ചാംപ്യനും ഇതിഹാസ താരവുമായ മാഗ്നസ് കാള്‍സെന്‍ ഇല്ലാതെ ഇറങ്ങിയിട്ടും നോര്‍വേയ്ക്കു അതു ക്ഷീണമായില്ല. അവര്‍ 4-0നു ലെബ്‌നാനെ തോല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here