ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്

0
63

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹോദരൻ കെ എം അബ്ദുറഹ്‌മാൻ പറഞ്ഞു.

‘കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു. പ്രതിയെ വിശുദ്ധനാക്കാൻ ആർക്കാണ് തിടുക്കം, സർക്കാർ നീതി നിഷേധിക്കരുത്’ എന്നീ മുദ്രാവാക്യമുയർത്തി ആണ് കേരള ജമാഅത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ആയിരത്തിലേറെ പ്രവർത്തകർ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി. എസ് വൈ എസ്, എസ് എസ് എഫ് അടക്കമുള്ള യുവജന സംഘടനകളും മാർച്ചിനെത്തി. തിടുക്കപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെ ജമാത്ത് നേതാക്കൾ രൂക്ഷമായി വിമർശിച്ചു.തിരുവനന്തപുരം സെക്രട്ടറിയറ്റിന് പുറമേ മറ്റ് പതിമൂന്ന് ജില്ലകളിലെ കലക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തി.

മലപ്പുറത്ത് കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത കെ.എം ബഷീറിന്റെ കുടുംബം നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞു.കോഴിക്കോടും കൊല്ലത്തും സുന്നി സംഘടനകളുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. കൊല്ലത്ത് ചിന്നക്കടയിൽ നിന്നാരംഭിച്ച മാർച്ചിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. ഈ മാസം 27ാം തിയതിയാണ് ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിനെക്കുറിച്ചും ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തെപ്പറ്റിയും ഒന്നും പറയാനില്ലെന്നായിരുന്നു ചുമതലയേറ്റതിന് ശേഷമുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ പ്രതികരണം. അതേസമയം ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള കേസിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ എല്ലാവരുടെയും സുഹൃത്ത് ആയിരുന്നതിനാൽ സ്വാഭാവികമായും ഇതു സംബന്ധിച്ച് ചോദ്യം വരും. സർക്കാർ സർവീസിന്റെ ഭാഗമായി ഓരോ ഘട്ടത്തിലും അതിന്റേതായ ചുമതല വഹിക്കണം എന്നതിനാലാണ് ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ എന്തെങ്കിലും വീഴ്ച വരുത്തുന്നുണ്ടോ എന്നു നോക്കും. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്’. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എം.ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്‍റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കൊല്ലത്ത് ഓഫീസ് യോഗത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു ബഷീറിന്‍റെ ദാരുണാന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here