മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. പോലീസിന്റെ വഴിവിട്ട ഇപടെലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും പിസി ജോർജ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീലേഖലയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. കേസിന്റെ സത്യാവസ്ഥ താൻ വെളിപ്പെടുത്തിയപ്പോൾ അന്ന് തന്നെ ഒറ്റപ്പെടുത്താനാണ് പലരും ശ്രമിച്ചതെന്നും ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നിരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.
‘ദിലീപ് കേസ് പുനരന്വേഷണം വേണം ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം’.
‘തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ’, പിസി ജോർജ് പറഞ്ഞു.