തിരുവനന്തപുരം • നിയമസഭയിൽ പുറംതിരിഞ്ഞു നിന്നതിനും എഴുന്നേറ്റു നടന്നതിനും ആലപ്പുഴ എംഎൽഎ പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ വിമർശനം. അംഗങ്ങൾ സഭയിൽ ക്രമം പാലിക്കേണ്ടതാണെന്നും ആവർത്തിച്ചാവർത്തിച്ചു പറയേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷനു മന്ത്രി പി.രാജീവ് മറുപടി പറയുമ്പോഴായിരുന്നു സംഭവം. ചിത്തരഞ്ജൻ എഴുന്നേറ്റു മറ്റ് അംഗങ്ങളോടൊപ്പം കൂട്ടം കൂടി നിന്നു സംസാരിക്കുകയും മന്ത്രിക്കു സമീപം സ്പീക്കർക്കു പുറംതിരിഞ്ഞു നിൽക്കുകയും ചെയ്തു.
രണ്ടു തവണ മുന്നറിയിപ്പു നൽകിയിട്ടും ആവർത്തിച്ചപ്പോഴാണു സ്പീക്കർ പേരെടുത്തു പറഞ്ഞു വിമർശിച്ചത്. ഗൗരവമായ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയിൽ അംഗങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും ചെയറിനു പിന്തിരിഞ്ഞു നിൽക്കുന്നതും ശരിയായ നടപടിയല്ലെന്നു കർശനമായി പറയേണ്ടി വരികയാണ്– സ്പീക്കർ ചൂണ്ടിക്കാട്ടി.