മുംബൈ• മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതിനു തൊട്ടുപിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. ശിവസേനാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രതികാരനടപടിയായാണ് ഉദ്ധവ് താക്കറെ സർക്കാർ സുരക്ഷ പിൻവലിച്ചതെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
രാജിവയ്ക്കാതെ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണ് ഉദ്ധവ് താക്കറെ സർക്കാർ തീരുമാനം. അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ വിമത എംഎല്‍എമാർക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ പിൻവലിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.