സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയാ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ലോകചാമ്പ്യന്മാരും നിലവിലെ യുവേഫ നേഷൻസ് ലീഗ് കിരീടജേതാക്കളുമായ ഫ്രാൻസിന് തിരിച്ചടി. മൂന്നാം റാങ്കിലുണ്ടായിരുന്ന ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് വീണു.
നേഷൻസ് ലീഗിലെ മോശം ഫോമാണ് ഫ്രാൻസിന് തിരിച്ചടിയായത്. എന്നാൽ സമീപകാലത്തായി തകർപ്പൻ ഫോമിൽ കളിക്കുന്ന അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്ക് കുതിച്ചു. ഈയിടെ അവസാനിച്ച ഫൈനലിസിമ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ തകർത്ത് അർജന്റീന കിരീടം നേടിയിരുന്നു. തുടർച്ചയായി 33 മത്സരങ്ങൾ തോൽക്കാതെ അർജന്റീന കുതിപ്പ് തുടരുകയാണ്. ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി. ബെൽജിയമാണ് രണ്ടാമത്. ഏപ്രിൽ ഏഴുമുതൽ ജൂൺ 14 വരെയുളള ദിവസങ്ങളിൽ നടന്ന 300 മത്സരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിറ പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്.
1838 പോയന്റ് നേടിയാണ് ബ്രസീൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ബെൽജിയത്തിന് 1822 പോയന്റും അർജന്റീനയ്ക്ക് 1784 പോയന്റുമാണുള്ളത്. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ അഞ്ചുമുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ഇന്ത്യ 106-ാം സ്ഥാനത്താണ്.