ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ വിവാദപരാമർശം നടത്തിയ ബി.ജെ.പി ദേശീയവക്താവ് നൂപുർ ശർമക്കെതിരേ പ്രതിഷേധം അറിയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന പാകിസ്താൻ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താൻ ശ്രമിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
‘ഹിന്ദു, സിഖ്, ക്രിസ്ത്യൻ, അഹമ്മദീയ വിഭാഗങ്ങളെ പാകിസ്താൻ എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നത് എന്നതിന് ലോകം സാക്ഷിയാണ്. എല്ലാ മതങ്ങൾക്കും വലിയ ബഹുമാനമാണ് ഇന്ത്യൻ സർക്കാർ നൽകുന്നത്. മതഭ്രാന്തന്മാരെ മഹത്വവത്കരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങൾ നിർമിക്കുകയും ചെയ്യുന്ന പാകിസ്താനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാൻ പാകിസ്താൻ ശ്രമിക്കണം’, വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.