ബംഗളൂരു: മുസ്ലീം വിശ്വാസികൾ ധരിക്കുന്ന തൊപ്പി (തഖിയ്യ) ധരിച്ചതിന് കർണാടകയിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. ബാഗൽകോട്ട് ജില്ലയിലെ തെർദാലിലുള്ള സർക്കാർ ഡിഗ്രി കോളേജിലാണ് സംഭവം. ഇതേ തുടർന്ന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ, പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. മർദ്ദനത്തിനിരയായ പത്തൊമ്പതുകാരൻ നവീദ് ഹസനസാബ് തറത്താരിയുടെ പരാതിയെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കേസെടുക്കാൻ നിർദേശിച്ചത്.
സ്ഥലത്തെ സബ് ഇൻസ്‌പെക്ടർക്ക് പുറമെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 18നാണ് സംഭവം നടന്നതെന്ന് എഫ്‌ഐആറിൽ പറയുന്നു. വിദ്യാലയങ്ങളിൽ മതപരമായ തൊപ്പി ധരിക്കുന്നതിന് നിയന്ത്രണം ഇല്ലാതിരുന്നിട്ട് കൂടി തൊപ്പി ധരിച്ച് കോളേജിൽ എത്തിയപ്പോൾ കോളേജ് പ്രിൻസിപ്പൽ തനിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു എന്ന് നവീദ് പറയുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി. തന്റെ വിശ്വാസത്തിന്റെ പേരിൽ പോലീസ് തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും വിദ്യാർത്ഥി ആരോപിച്ചു. അതിനിടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.