ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബേക്കറി യൂണിറ്റ്

0
53

ഓവനിൽനിന്ന് ബ്രഡ്ഡും ബണ്ണുമെല്ലാം പുറത്തെടുക്കുമ്പോൾ ആദ്യമെല്ലാം അവരുടെ മുഖത്ത് അമ്പരപ്പായിരുന്നു… പതിയെ പതിയെ ആ രുചിയുടെ ഇടങ്ങൾ അവർക്ക് സുപരിചിതമായി. ചപ്പാത്തിയിലും ബ്രഡ്ഡിലും ബണ്ണിലും തുടങ്ങി ഇപ്പോൾ രുചിയൂറും കേക്കുകളും ഇവരുടെ കൈകളിലൂടെ പുറത്തേക്കു വരുന്നു. നാടൊട്ടുക്ക് ബേക്കറി യൂണിറ്റുകളുണ്ടെങ്കിലും ഉദയംപേരൂരിലെ ‘ മെൽറ്റിങ് ഹാർട്സ്’ എന്ന ബേക്കറി യൂണിറ്റിലെ ബ്രഡ്ഡിന്റെയും ബണ്ണിന്റെയുമൊക്കെ രുചി മനസ്സലിയിപ്പിക്കും.

ഇവിടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നത് 13 ഭിന്നശേഷിക്കാരാണ്. എല്ലാവർക്കും 18 വയസ് കഴിഞ്ഞു. അവരുടെ കരസ്പർശമില്ലാതെ ഇവിടെനിന്ന് ഒരു ചപ്പാത്തിയോ കേക്കോ പുറത്തിറങ്ങുന്നില്ല. മാവ് കുഴയ്ക്കുന്നതിൽ തുടങ്ങി, നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏതെങ്കിലുമൊരു ജോലി ഇവർ ചെയ്യുന്നു. അതുതന്നെയാണ് ഉദയംപേരൂരിൽ പ്രവർത്തിക്കുന്ന മെൽറ്റിങ് ഹാർട്സ് എന്ന ബേക്കറി യൂണിറ്റിനെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ഇവിടെ നിന്ന് സ്നേഹത്തിൽ പൊതിഞ്ഞ് നൽകുന്ന ഓരോ ബണ്ണിനും ബ്രഡ്ഡിനും ഒട്ടേറെ കഥകൾ പറയാനുണ്ട്.

ബേക്കറി യൂണിറ്റിനുള്ളിൽ എല്ലാവരും കഠിനാധ്വാനികളാണ്. ബേക്കിങ് മുതൽ ബില്ലിങ്ങിൽ വരെ ഇവരുണ്ട്. തൃപ്പൂണിത്തുറ കുരീക്കാട് പ്രവർത്തിക്കുന്ന ‘ ആദർശ് ചാരിറ്റബിൾ ട്രസ്റ്റി’ ന്റെ നേതൃത്വത്തിലുള്ള ‘ ആദർശ് സെന്റർ ഫോർ എംപവർമെൻറി’ ന്റെ നേതൃത്വത്തിലാണ് ഉദയംപേരൂരിൽ ഈ ബേക്കറി യൂണിറ്റും വിതരണ കേന്ദ്രവും പ്രവർത്തിക്കുന്നത്.

ബേക്കറി ഉത്പന്ന നിർമാണം പഠിപ്പിക്കാനായി വിദഗ്ദ്ധനായ ബേക്കറി ഷെഫിന്റെ സേവനവും സഹായത്തിന് ജീവനക്കാരുമുണ്ടിവിടെ. ബേക്കറി യൂണിറ്റിനോടു ചേർന്ന് ഔട്ട്ലെറ്റും പ്രവർത്തിക്കുന്നു. ഇവിടെ പണം വാങ്ങുന്നതും സാധനങ്ങൾ പൊതിഞ്ഞുനൽകുന്നതുമെല്ലാം ഭിന്നശേഷിക്കാർ തന്നെ. ഉത്പന്ന നിർമാണം പൂർണമായി ചെയ്യാൻ ഇവർക്കാവില്ല. ഒരോ ഘട്ടത്തിലും ആവശ്യമായ സഹായം നൽകുകയാണ് ചെയ്യുന്നത്. ചിലർ മാവു കുഴയ്ക്കും, മറ്റു ചിലർ പൊതിഞ്ഞുകൊടുക്കും, ചിലർ സാൻഡ്വിച്ചിനായി പച്ചക്കറികൾ അരിഞ്ഞുനൽകും. അങ്ങനെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഓരോരുത്തരും ഇടപെടുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക്, ചെറിയ വരുമാനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യമെന്ന് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ പറയുന്നു. ഭിന്നശേഷിക്കാർക്ക് മാസം 1,000 രൂപ വീതവും ജോലിക്കുവരുന്ന അമ്മമാർക്ക് മാസം 3,000 രൂപ വീതവും നൽകും. അവർക്കിണങ്ങുന്ന മേഖലകളിൽ മതിയായ പരിശീലനം നൽകി സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. ചപ്പാത്തി , ബ്രഡ്ഡ്, ബൺ, കേക്ക്, ഫ്രഷ് ക്രീം കേക്ക് എന്നിവ ഇവിടെ ഉണ്ടാക്കുന്നു. അമ്മമാർ ഇവിടെ സഹായത്തിനായുണ്ട്. രണ്ട് അമ്മമാർ ഇവിടെ സ്ഥിരംജോലിക്ക് വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here