ആവശ്യത്തിന് സീറ്റില്ല, പൊള്ളുന്ന ടിക്കറ്റ് നിരക്കും; പെരുന്നാളിന് എങ്ങനെ നാട്ടിൽ പോകും ?

0
43

 

അബുദാബി• പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തം. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം സാധാരണ വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സീറ്റ് വിതരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ–യുഎഇ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. കോവിഡ് നിയന്ത്രണം നീങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി വിമാന സർവീസ് വർധിച്ചിട്ടില്ല.

ഇതോടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർന്നു. യുഎഇയിൽ പെരുന്നാളിന് ഒൻപതു ദിവസത്തെ അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാൻ കൂടുതൽ പേർ തയാറായെങ്കിലും സീറ്റില്ലാത്തതു പ്രശ്നമായി.

ചില എയർലൈനുകളിൽ ചില ദിവസത്തേക്കു മാത്രം പരിമിത സീറ്റ് ഉണ്ടെങ്കിലും തൊട്ടാൽ പൊള്ളുന്ന നിരക്കാണ്.യുഎഇ–കേരള സെക്ടറിൽ വർഷത്തിൽ 70% സമയത്തും സീസൺ പോലെ തിരക്കുണ്ട്.

നാട്ടിലേയും ഗൾഫിലെയും സ്കൂൾ അവധി, ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി ഓരോ ആഘോഷത്തിനും നാട്ടിലേക്കു പോകുന്നവരുണ്ട്.

പുതുതായി ജെറ്റ് എയർവേയ്സ്, ആകാശ എയർലൈനുകളും ഗൾഫ് സെക്ടർ ലക്ഷ്യം വച്ചിട്ടുണ്ട്. വിമാന കമ്പനികൾക്കെല്ലാം തൃപ്തികരമാകും വിധം ഇരുരാജ്യങ്ങളും തമ്മിൽ സീറ്റ് വർധന അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here