നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും, പുതിയതായി ജോലിക്ക് കയറുന്നവർക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നൽകേണ്ടിവരും.
ഷാർജ : സ്ത്രീധനം വാങ്ങിയെന്നോ, കൊടുത്തുവെന്നോ അറിഞ്ഞാൽ ജോലി ലഭിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ ഏരീസ് ഗ്രൂപ്പ്. സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു പോകേണ്ടിവരുമെന്ന് മാത്രമല്ല ഇനി മുതൽ നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു.
മൂന്നു മാസങ്ങൾക്ക് മുൻപ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി’ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴിൽ കരാറിന്റെ ഭാഗമാക്കിക്കൊണ്ട്, കഴിഞ്ഞദിവസം സ്ഥാപന മേധാവി ഡോ: സോഹൻ റോയ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, അതിലെ നിയമപരമായ അനുബന്ധ നടപടികൾ സ്ഥാപനം ഏറ്റെടുക്കുമെന്ന് പുതിയ നയരേഖ പറയുന്നു.
നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും, പുതിയതായി ജോലിക്ക് കയറുന്നവർക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നൽകേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. സ്ത്രീധന സംസ്കാരത്തെ പാടെ തുടച്ചു മാറ്റാൻ സാധിച്ചില്ലെങ്കിലും അത് തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.