തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിൻ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മതിയായ കാരണം അറിയിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കു. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിസ്ഥലത്ത് എത്താന്‍ അനുവദിക്കും. ഇവര്‍ ഐ.ഡി കാര്‍ഡ് കരുതരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കാല് ലക്ഷം കടന്നിരുന്നു. കഴിഞ്ഞ ദിവസം 26,995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശനിയും, ഞായറും പൊതു അവധിയായിരിക്കും
- അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി.
- ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്, പഴം-പച്ചക്കറി കടകള്‍, പാല് ബൂത്തുകള്‍, മീന്‍ തുടങ്ങി അവശ്യസാധന സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. ഹോം ഡെലിവറിക്കും അനുമതിയുണ്ട്.
- ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ തുറക്കാം. പാഴ്സല്‍ സര്‍വിസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
- ദീര്‍ഘദൂര സര്‍വിസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം.
- വിമാന സര്‍വിസുകള്‍ക്കും വിലക്കില്ല.
- പൊതുഗതാഗത ചരക്കുനീക്ക വാഹനങ്ങള്‍ക്കും സര്‍വിസ് നടത്താം.
- സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും തടസ്സമില്ല, യാത്രാരേഖകള്‍ കരുതണം.
- വിവാഹങ്ങള്‍, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോട്ടോകോള്‍ പാലിക്കണം.
- കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന ഓഫിസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം.
- കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികൾ, സംഘടനകള്‍, അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയവക്ക് അനുമതി. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
- ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമില്ല. ഐ.ടി മേഖലയില്‍ അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രം ഓഫിസില്‍ വരാം.