അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണം : പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

0
91

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ക്കു ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുകയും വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.അന്വേഷണ വിഷയത്തില്‍നിന്ന് വ്യതിചലിച്ചുള്ള പരതല്‍ സര്‍ക്കാരിന്റെ വികസന പരിപാടികളെ തടസപ്പെടുത്തും. സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടപ്പെടുത്തും. ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇത് അംഗീകരിക്കാനാവില്ല.

 

സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

 

സര്‍ക്കാരിനെയും അതിനു നേതൃത്വം നല്‍കുന്നവരെയും ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിനു തെളിവാണ്.

 

സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരെയോ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച്‌ അഞ്ചുമാസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്നു സംശയിക്കുന്നവരെയും പിടികൂടാനും കഴിഞ്ഞിട്ടില്ല.

 

സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്കു കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞു.

 

ലൈഫ്മിഷന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ നല്‍കിയ പരാതിയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും ധൃതിപിടിച്ചാണ് സി.ബി.ഐ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ്‌സിആര്‍എ ലംഘനം ആരോപിച്ച്‌ കേസെടുത്തു. എന്നാല്‍ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടിയില്ല.

 

റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതിയില്‍

വീടുകള്‍ പണിയേണ്ടതു സംബന്ധിച്ച്‌ നിബന്ധനകള്‍ അറിയിക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ പദ്ധതിയില്‍ ലൈഫ് മിഷനു നേരിട്ട് പങ്കില്ല. എഫ്‌ഐആറില്‍ ലൈഫ് മിഷനെ ചേര്‍ത്തതിന് എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരമോ കോടതിക്കു മുമ്ബില്‍ വന്ന വസ്തുതകള്‍ പ്രകാരമോ ന്യായീകരണമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

 

എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധികള്‍ പോലും ലംഘിച്ചാണ് മുഴുവന്‍ രേഖകള്‍ ചോദിച്ച്‌ സമന്‍സ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോണ്‍, ഇലക്‌ട്രിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പെട്ടു.

 

സംസ്ഥാനത്തിന്റെ വികസനത്തിനു ഗണ്യമായ പിന്തുണ നല്‍ുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്കിനു കത്തെഴുതിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

ഇ.ഡിയുടെ അന്വേഷണത്തിലെ പൊരുത്തക്കേടുകള്‍ മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. പ്രതികളിലൊരാളുടെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീടത് കരാറുകാരനില്‍നിന്ന് കമ്മീഷനായി ലഭിച്ചതാണെന്ന റിപ്പോര്‍ട്ട് നല്‍കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here