തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാല്‍ പ്രതി ബിജുലാലിന് ജാമ്യം ലഭിച്ചത് വിവാദമാകുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും എങ്ങുമെത്തിയില്ല. സോഫ്റ്റ് വെയറിലെ പിഴവുള്‍പ്പെടെ അന്വേഷണം ധനകാര്യവകുപ്പിലെ ഉന്നതരിലേക്ക് നീങ്ങുമെന്നായപ്പോഴാണ് അന്വേഷണം വഴിമുട്ടിയത്.
ട്രഷറിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പൊലീസ്. ഇതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്തു. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്ബോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്.കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു.
ഒളിവില്‍ പോയ ബിജുലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമുഖത കാണിച്ചു. കീഴടങ്ങാനായി അഭിഭാഷകന്‍്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്ബോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു
ബിജു ലാലിന്‍്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍ ജോലി ചെയ്ത മറ്റ് ട്രഷറികളിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്.
ഇതുകൂടാതെ ക്യാഷ് കൗണ്ടറില്‍ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പക്ഷെ ഈ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അന്നേ ബിജുലാലിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ട്രഷറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തട്ടിപ്പ് നടക്കുമായിരുന്നില്ല.
മാത്രമല്ല ട്രഷറിക്കായി തയ്യാറാക്കിയ സോഫ്റ്റുവെയറിലും പിഴവും അന്വേഷണത്തിനിടെ പുറത്തുവന്നു. ഇതോടെ അന്വേഷണത്തിന്‍റെ വേഗം കുറഞ്ഞു. സോഫ്റ്റുവെയറിലെ പിഴവുള്‍പ്പെടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമെന്നതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഇതേവരെ അനുമതി നല്‍കിയിട്ടില്ല. ഇതിനിടെ മജിസ്ട്രേറ്റ് കോടതി ഒരു പ്രാവശ്യവും സെഷന്‍സ് കോടതി രണ്ടുപ്രാവശ്യവും ബിജുലാലിന്‍റെ ജാമ്യം നിക്ഷേധിച്ചു.
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തിനാല്‍ ബിജുലാലിന് സ്വാഭാവിക ജാമ്യവും ലഭിച്ചു. തട്ടിപ്പ് കേസില്‍ പിടികൂടിയപ്പോള്‍ ബിജുലാലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതല്ലാതെ മറ്റ് നടപടികളൊന്നും ഇതേ വരെയുണ്ടായില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശാത്രീയ തെളുകള്‍ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.