നീറ്റ് എസ്എസ് യോഗ്യതാ ശതമാനം 30 ആക്കി കുറച്ച് കേന്ദ്രസർക്കാർ;

0
2

ന്യൂഡൽഹി: നീറ്റ് എസ്എസ് (നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷ്യാലിറ്റി) സീറ്റുകളിലേക്കുള്ള യോഗ്യതാ ശതമാനം 50-ൽ നിന്ന് 30 ആക്കി കുറച്ച് കേന്ദ്രസർക്കാർ. പ്രത്യേക ഒഴിവുകൾ നികത്തുന്നതിനായി നടത്തുന്ന ‘സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട്’ കൗൺസിലിംഗിന് വേണ്ടിയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാനും ലഭ്യമായ പരിശീലന സൗകര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടിയെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഈ സുപ്രധാന തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

തമിഴ്‌നാട് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വിയും ഹർജിക്കാരായ തമിഴ്‌നാട് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിൽസണും ഹാജരായി. “ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം വിഷയം പുനഃപരിശോധിച്ചു. ലഭ്യമായ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നില്ലെന്നും പരിശീലന ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനായി, നിർദിഷ്‌ട ‘സ്പെഷ്യൽ സ്‌ട്രേ വേക്കൻസി റൗണ്ടി’നായി നീറ്റ് എസ്എസ് യോഗ്യതാ ശതമാനം നിലവിലുള്ള 50-ൽ നിന്ന് 30-ലേക്ക് കുറയ്ക്കാൻ തീരുമാനിച്ചു,- സുപ്രീം കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കി.

ഇതിൻ്റെ ഫലമായി, നീറ്റ് എസ്എസിൽ 30 ശതമാനത്തിലോ അതിൽ കൂടുതലോ നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്പെഷ്യൽ സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. ഇത്തരത്തിൽ കുറയ്ക്കുന്നത് വഴി ഏകദേശം 6,000 അധിക ഉദ്യോഗാർത്ഥികൾക്ക് കൂടി പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണത്തേക്കാൾ ഏകദേശം മൂന്നിരട്ടി ഉദ്യോഗാർത്ഥികളെ ലഭ്യമാക്കാൻ ഇത് സഹായിക്കും. അതായത്, ഒഴിവുള്ള 1,857 സീറ്റുകൾക്ക് എതിരെ ഏകദേശം 6,000 യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.

നീറ്റ് എസ് എസ് കൗൺസിലിംഗിൻ്റെ രണ്ടാം ഘട്ടം പൂർത്തിയായതിന് ശേഷം 1,857 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ വലിയൊരു ഭാഗം അതീവ പ്രത്യേകതയുള്ള മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങളിലേതാണെന്നും കേന്ദ്രത്തിൻ്റെ കുറിപ്പിൽ വ്യക്തമാക്കി. ഒഴിവുള്ള സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയം എൻഎംസി, എംസിസി/ഡിജിഎച്ച്എസ് എന്നിവരുമായി ആലോചിച്ച് മന്ത്രാലയം പരിഗണിച്ചതായും കുറിപ്പിൽ പറയുന്നു.

സ്പെഷ്യൽ സ്‌ട്രേ വേക്കൻസി റൗണ്ട് നടത്തുമെന്ന് സെപ്റ്റംബർ 10-ന് മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒഴിവുള്ള സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് യോഗ്യതാ ശതമാനം കുറയ്ക്കുന്ന കാര്യം പുനഃപരിശോധിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ‘സ്‌ട്രേ വേക്കൻസി റൗണ്ട്’ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പ്രത്യേക റൗണ്ട് നടത്തണമെന്നും, എന്നാൽ ഇതിൽ ഇതിനകം സീറ്റ് ലഭിച്ചവർക്കോ പ്രവേശനം നേടിയവർക്കോ സീറ്റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നും കുറിപ്പിൽ നിർദേശിച്ചു.

അതനുസരിച്ച്, നീറ്റ് എസ്എസ് കൗൺസിലിംഗിൻ്റെ മുൻ റൗണ്ടുകളിൽ സീറ്റ് നേടാത്തവർക്കും, യോഗ്യതാ മാനദണ്ഡമായ പെർസൻ്റൈൽ കുറച്ചതിനെത്തുടർന്ന് യോഗ്യത നേടിയവർക്കും മാത്രമേ ഈ ഒഴിവുള്ള സീറ്റുകൾ നൽകാവൂ എന്നും അതിൽ കൂട്ടിച്ചേർത്തു. തമിഴ്‌നാട് സംസ്ഥാനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകളും നിലവിലെ പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്ത്, തമിഴ്‌നാട്ടിലെ ‘ഇൻ-സർവീസ്’ വിഭാഗത്തിൽ ഒഴിവുള്ള 40 സീറ്റുകൾ സംസ്ഥാന സർക്കാരിന് തിരികെ നൽകാൻ തീരുമാനിച്ചതായും കുറിപ്പിൽ പറയുന്നു.

ഒരാഴ്‌ചത്തേക്ക് സ്വന്തം നിലയിൽ ‘സ്‌ട്രേ വേക്കൻസി റൗണ്ട്’ നടത്തി പൂർത്തിയാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. സംസ്ഥാനം നടത്തുന്ന സ്‌ട്രേ വേക്കൻസി റൗണ്ടിനുശേഷവും നികത്തപ്പെടാതെ കിടക്കുന്ന സീറ്റുകൾ എംസിസിയുടെ കൈവശമുള്ള ഒഴിവുള്ള സീറ്റുകളുടെ പട്ടികയിലേക്ക് മാറ്റുമെന്നും തുടർന്ന് ഈ സീറ്റുകളും മറ്റ് ഒഴിവുള്ള സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകളും ഉൾപ്പെടുത്തി എംസിസി പ്രത്യേക സ്‌ട്രേ വേക്കൻസി റൗണ്ട് രണ്ടാഴ്‌ചയ്ക്കുള്ളിൽ നടത്തി പൂർത്തിയാക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കി.

വിവിധ വശങ്ങൾ പരിശോധിച്ചതിൽ നിന്ന്, കട്ട്-ഓഫ് പെർസൻ്റൈൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. വലിയൊരു വിഭാഗം സീറ്റുകൾ ഇന്നും നികത്തപ്പെടാതെ കിടക്കുന്നതിനാൽ ഈ തീരുമാനം അനിവാര്യമാണ്. ഉചിതമായ തീരുമാനമെടുക്കുന്നതിനായി ഞങ്ങളുടെ ആശങ്ക അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കേണ്ടതാണെന്ന് സെപ്റ്റംബർ 10-ലെ സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. തമിഴ്‌നാടിൻ്റെ കൗൺസിലിംഗ് നടപടികൾ പൂർത്തിയായ ശേഷം, മൂന്നാഴ്‌ച കഴിഞ്ഞ് ഈ വിഷയം വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here