മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വീണ്ടും കുത്തനെ വർദ്ധിപ്പിച്ച് സിംഗപ്പൂർ സർക്കാർ

0
1

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വീണ്ടും കുത്തനെ വർദ്ധിപ്പിച്ച് സിംഗപ്പൂർ സർക്കാർ. പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളത്തിൽ 64 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ പ്രതിവർഷ വേതനം 2.2 ദശലക്ഷം സിംഗപ്പൂർ ഡോളറിൽ നിന്ന് (ഏകദേശം 16.41 കോടി ഇന്ത്യൻ രൂപ) 3.6 ദശലക്ഷം സിംഗപ്പൂർ ഡോളറായി (ഏകദേശം 26.85 കോടി രൂപ) ഉയരുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിൽ വ്യക്തമാക്കി. ഒക്ടോബർ 15 മുതലാണ് പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരിക.ലോകത്ത് ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേതനമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രതിവർഷം ലഭിക്കുന്നത് 4 ലക്ഷം ഡോളറും (ഏകദേശം 3.78 കോടി രൂപ) ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് 2.30 ലക്ഷം ഡോളറുമാണ് (ഏകദേശം 2.17 കോടി രൂപ). ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രണ്ടാമത്തെ ഭരണാധികാരിയായ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവിന് പ്രതിവർഷം 7.19 ലക്ഷം ഡോളറും (ഏകദേശം 6.79 കോടി രൂപ), സ്വിസ് പ്രസിഡന്റിന് 6.06 ലക്ഷം ഡോളറുമാണ് (ഏകദേശം 5.73 കോടി രൂപ) ശമ്പളം.പുതിയ ഉത്തരവ് പ്രകാരം നിലവിൽ 1.1 ദശലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 8.21 കോടി രൂപ) വാർഷിക ശമ്പളം വാങ്ങുന്ന ജൂനിയർ മന്ത്രിമാർക്ക് പ്രവർത്തന മികവും ഉത്തരവാദിത്തങ്ങളും പരിഗണിച്ച് പ്രതിവർഷം 1.8 ദശലക്ഷം സിംഗപ്പൂർ ഡോളർ വരെ (ഏകദേശം 13.43 കോടി രൂപ) വേതനം ലഭിക്കും. ഒറ്റയടിക്ക് ഈ തുക നൽകുന്നതിന് പകരം ആദ്യഘട്ടത്തിൽ ഒൻപത് ശതമാനം വരെ വർദ്ധനവ് വരുത്തുകയും ബാക്കി തുക അവരുടെ ഭരണമികവിനെ അടിസ്ഥാനമാക്കി ക്രമേണ വർദ്ധിപ്പിക്കുകയുമാണ് ചെയ്യുക.ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും ഭൂരിഭാഗം ജൂനിയർ മന്ത്രിമാർക്കും ശരാശരി 1.35 ദശലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 10.07 കോടി രൂപ) വാർഷിക വേതനമായി ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ശമ്പള വർദ്ധനവിലൂടെ തനിക്ക് അധികമായി ലഭിക്കുന്ന മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്തെ ഭരണരംഗത്തേക്ക് ഏറ്റവും മികച്ച പ്രൊഫഷണലുകളെയും പ്രതിഭകളെയും ആകർഷിക്കുന്നതിനും അഴിമതി പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമാണ് സിംഗപ്പൂർ രാഷ്ട്രീയ നേതാക്കൾക്ക് ഉയർന്ന ശമ്പളം നൽകുന്ന തത്വം പിന്തുടരുന്നത്. എന്നാൽ സാധാരണക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 5,775 സിംഗപ്പൂർ ഡോളർ (ഏകദേശം 4.31 ലക്ഷം രൂപ) മാത്രമായിരിക്കെ മന്ത്രിമാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

2012-ൽ പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മന്ത്രിമാരുടെ ശമ്പളം 36 ശതമാനം വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് ശമ്പളം പുനഃപരിശോധിക്കുന്നത്. സ്വകാര്യ മേഖലയിലും ജുഡീഷ്യൽ സർവീസിലും സിവിൽ സർവീസിലും കഴിഞ്ഞ വർഷങ്ങളിൽ ശമ്പളം വലിയതോതിൽ വർദ്ധിച്ച പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ വേതനത്തിലും മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന 1,000 സിംഗപ്പൂർ പൗരന്മാരുടെ ശരാശരി വരുമാനം മാനദണ്ഡമാക്കിയാണ് മന്ത്രിമാരുടെ ശമ്പളം നിശ്ചയിക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ വ്യാഴാഴ്ച സിംഗപ്പൂർ പാർലമെന്റിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here