തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്.
അതേസമയം, റാന്നി വനം വകുപ്പ് ഡിവിഷന്റെ പരിധിയിലുള്ള പമ്പ വരെയുള്ള ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ചൊവ്വാഴ്ച ഷൂട്ടിംഗ് നടക്കും.
നേരത്തെ ദേവസ്വം ബോർഡ് സന്നിധാനത്തെ ചിത്രീകരണത്തിന് ഉപാധികളോടെ അനുമതി നൽകിയിരുന്നു. മുഴുവൻ തിരക്കഥയും സമർപ്പിക്കുക, ക്ഷേത്രത്തെയോ വിശ്വാസപ്രമാണങ്ങളെയോ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങൾ ഉണ്ടാകരുത്, 50,000 രൂപ കെട്ടിവെക്കുക, വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങുക എന്നിവയായിരുന്നു ബോർഡിന്റെ നിബന്ധനകൾ. എന്നാൽ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായിട്ടുണ്ട്.തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ഒരു പോലീസ് സബ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.കഥയുടെ വലിയൊരു ഭാഗം ശബരിമലയെ കേന്ദ്രീകരിച്ചുള്ളതാണ്. ചിത്രത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായതായി സംവിധായകൻ വ്യക്തമാക്കിയിരുന്നു. തൊടുപുഴ, കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന ചിത്രീകരണ കേന്ദ്രങ്ങൾ. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.







