റെക്കോഡുകൾ ഭേദിച്ച് സ്വർണവില; ആഗോള വിപണിയിലെ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കുന്നു

0
3
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 440 രൂപ വർധിച്ച് വില 1,06,280 രൂപയിലെത്തി. ഗ്രാമിന് 55 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,285 രൂപയായി. കഴിഞ്ഞ ദിവസം 1,08,000 രൂപയിലാണ് വിപണിയിൽ വ്യാപാരം നടന്നിരുന്നത്.

വിവിധ കാരറ്റുകളിലെ നിരക്ക്
വിവിധ കാരറ്റുകളുടെ വിലയിലും മാറ്റം രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 10,915 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 87,320 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 8,505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 68,040 രൂപയാണ് നൽകേണ്ടത്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 5,485 രൂപയും പവന് 43,880 രൂപയുമായി.

സാധാരണക്കാർക്ക് ആശങ്ക
സ്വർണവില ഒരു ലക്ഷവും കടന്ന് കുതിക്കുന്നത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി. കേരളം പോലെ സ്വർണത്തിന് വലിയ തോതിൽ ആവശ്യക്കാരുള്ള സംസ്ഥാനത്ത് വിലവർധനവ് വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരും വിലയിടിവിനായി കാത്തിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയും പലിശനയവും
അന്താരാഷ്ട്ര സ്വർണവില 4000 ഡോളറിന് മുകളിൽ ശക്തമായ സപ്പോർട്ട് കണ്ടെത്തിയതായി അബ്ദുൽ നാസർ വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാർട്ടുകളിൽ താഴ്ന്ന താഴ്ചകൾ രൂപപ്പെടാതെ, ഉയർന്ന താഴ്ചകൾ മാത്രമാണ് കാണപ്പെടുന്നത്. ഇത് സാങ്കേതികമായി വിപണിയിൽ വാങ്ങൽ താത്പര്യം ശക്തമാണെന്ന സൂചനയാണ് നൽകുന്നത്. അതേസമയം ചൈനയുടെ മധ്യസ്ഥതയോടെ പാകിസ്ഥാൻ പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി അമേരിക്കയുമായും ഇറാനുമായും ചർച്ചകൾക്ക് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും വിപണി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്.

നിലവിലെ പ്രധാന ആശങ്ക യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശനയമാണ്. ജൂലൈയിലെ യോഗത്തിൽ പലിശനിരക്ക് ഉയർത്തിയാൽ സ്വർണവിലയ്ക്ക് സമ്മർദമുണ്ടാകുകയും 4000 ഡോളറിന് താഴെ വ്യാപാരം നടക്കാനുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന ആശങ്ക വിപണിയിലുണ്ട്. എന്നാൽ നിലവിൽ വിപണി പങ്കാളികളുടെ പൊതുവായ വിലയിരുത്തൽ പ്രകാരം ജൂലൈയിലെ യോഗത്തിൽ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത കുറവാണ്. സെപ്റ്റംബറിലെ യോഗത്തിലാണ് നിരക്ക് വർധനവിനുള്ള സാധ്യത കൂടുതലായി കണക്കാക്കുന്നത്. അതിനാൽ ഹ്രസ്വകാലത്ത് 4000 ഡോളർ സപ്പോർട്ട് നിലനിൽക്കുമോ എന്നതാണ് സ്വർണവിപണി ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിവില
സ്വർണം പോലെതന്നെ ആവശ്യക്കാരേറെയുള്ള വെള്ളിയുടെ വിലയിലും വ്യത്യാസമുണ്ട്. വിപണിയിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് നിരക്ക്. 10 ഗ്രാമിന് 2,350 രൂപ നൽകണം. ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here