സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമാ സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി. ഇരുവരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരനുമായി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതിനാൽ തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് തള്ളുകയായിരുന്നു. താൻ പ്രതികളുമായി യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറായിട്ടില്ലെന്ന് പരാതിക്കാരനായ വി.ജെ. മാത്യു വ്യക്തമാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
മെന്റലിസ്റ്റ് ആദി അവതരിപ്പിക്കുന്ന ‘ഇൻസോമാനിയ’ (Insomania) എന്ന പരിപാടിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപത്തുകയും അതിന്റെ മൂന്നിലൊന്ന് ലാഭവിഹിതവും തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ഈ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തത്.
കേസിൽ മെന്റലിസ്റ്റ് ആദിയാണ് ഒന്നാം പ്രതി. പരിപാടിയുടെ കോ-പ്രൊഡ്യൂസർമാരായ മിഥുൻ, അരുൺ എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളാക്കിയും, ഷോയുടെ സംവിധായകനായ ജിസ് ജോയിയെ നാലാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.








