ഡൽഹി : ഇന്ത്യൻ ജനങ്ങളുടെ ഇഷ്ട വാഹനമായ മാരുതി സുസുക്കി തങ്ങളുടെ ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വാർത്ത പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി തങ്ങളുടെ മുഴുവൻ മോഡലുകൾക്കും വില വർധിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2026 ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
കാറുകളുടെ നിർമാണത്തിനുള്ള വസ്തുക്കളുടെ വില വർധനയും നിർമാണ ചെലവുമാണ് വിലവർധനക്ക് ഒരു കാരണമായി കമ്പനി പറയുന്നത്. അതുപോലെ വിപണിയിൽ ഇപ്പോൾ ഉള്ള പണപ്പെരുപ്പവും പ്രതികൂലമായി ബാധിച്ചു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെലവ് ചുരുക്കൽ നടപടികൾ നടത്തിയെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന് കമ്പനി പറഞ്ഞു.
ഈ വർഷം മാരുതി പ്രഖ്യാപിച്ച രണ്ടാമത്തെ വിലവർദ്ധനവാണിത്, 2026 ജനുവരിയിലും മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ബ്രാൻഡുകളുടെ വില വർധിപ്പിച്ചിരുന്നു. കാറുകൾക്ക് വില വർധിപ്പിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ മേലുള്ള ഭാരം പരമാവധി ലഘുകരിക്കാൻ ഉള്ള നടപടികൾ തുടരുമെന്ന് കമ്പനി അറിയിച്ചു.
വിവിധ നിർമാതാക്കൾ 2027 സാമ്പത്തിക വർഷത്തിൽ കാറുകൾക്ക് വില കൂട്ടും എന്ന് പ്രഖ്യാപിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എന്നിവർ 0.5 ശതമാനം മുതൽ 2.5 ശതമാനം വരെ വില കൂട്ടും എന്ന് പ്രഖ്യാപിച്ചിരുന്നു, ഈ പ്രഖ്യാപനത്തിന് ശേഷമാണ് മാരുതി സുസുക്കിയും അവരുടെ നിലപാട് അറിയിച്ചത്.
മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്നത് പ്രധാനമായും രണ്ട് റീട്ടെയിൽ നെറ്റ്‌വർക്കുകൾ വഴിയാണ്. അരീന, നെക്സ എന്നാണ് ഇവ അറിയപ്പെടുന്നത്. ആൾട്ടോ കെ10, എസ്-പ്രസ്സോ, സെലേറിയോ, വാഗൺആർ, ഈക്കോ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, ബ്രെസ്സ, വിക്ടോറിസ് തുടങ്ങിയ മോഡലുകൾ, അരീന നെറ്റവർക്ക് വഴിയാണ് വിപണിയിൽ എത്തുന്നത്.
ജനപ്രിയ മോഡലുകളായ ബലേനോ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ജിംനി, എക്സ്എൽ6, ഇൻവിക്റ്റോ എന്നിവ നെക്ക്സ വഴിയാണ് നടത്തുന്നത്. ഇവയോടൊപ്പം ഇലക്ട്രിക്ക് കാറിനും ആവശ്യക്കാർ ഉണ്ട്. മാരുതി സുസുക്കി പുതിയതായി പൂർത്തിറക്കിയ ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയും നെക്സ വഴിയാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
വാഹനങ്ങളുടെ വില സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ വാഹന നിർമാതാക്കൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലവർദ്ധനവ് അവരുടെ എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.







