തിരുവനന്തപുരം: തിരുവനന്തപുരം കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദ് ചെയ്‌ത് സർക്കാർ. ഭുമി സംബന്ധമായി നിലവിലുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞ കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം നൽകും. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലായിരുന്നുവെന്ന് വിലയിരുത്തിയതിന് ശേഷമാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന പിഎസ്‌സി പട്ടികകൾ 2026 നവംബർ വരെ ദീർഘിപ്പിക്കും. മാനിഫെസ്‌റ്റോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ വിവിധ വകുപ്പുകളെ ഏൽപ്പിച്ചു. വിഷൻ 2031 നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നുറു ദിവസത്തെ കർമ്മ പരിപാടിയിൽ പെട്ടെന്ന് തീർക്കാവുന്ന വിഷയങ്ങൾ തീർപ്പാക്കും. കൂടാതെ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലായി ആഡ്വ. മുഹമ്മദ് ഷായെ നിയമിക്കും.








