
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെസി വേണുഗോപാൽ. ഡൽഹിയിൽ രാഹുലിൻ്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടുനിന്നു. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാൽ കൂടിക്കാഴ്ചയ്ക്കെത്തിയത്. ഇന്ന് വൈകീട്ടാകും പ്രഖ്യാപനം.
ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെസി വേണുഗോപാൽ മാധ്യമങ്ങളോട് സംസാരിച്ചില്ല. ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതിയെങ്കിലും കേരള മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിൽ നടന്നേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ തിരുവനന്തപുരത്തെത്തും. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിലാകും പ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷ.
നിയമസഭ കക്ഷി യോഗത്തിലോ അല്ലെങ്കിൽ അത് കഴിഞ്ഞോ കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വരും. കെസി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വിഡി സതീശൻ രാവിലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ തുടരുകയാണ്.
അതേസമയം ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് തലസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. ലീഗിൻ്റെ എംഎൽഎമാർ ഒപ്പിട്ട കത്ത് ഇമെയിൽ വഴി നൽകാനാണ് സാധ്യത. ഗവർണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. അതേസമയം രാവിലെ ലീഗ് യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് ഈ യോഗം നടക്കുക. വിഡി സതീശനല്ല മുഖ്യമന്ത്രിയെങ്കില്‍ നിര്‍ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ സ്വീകരിച്ചേക്കും. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ അദ്ദേഹം മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം വരെ തീരുമാനം രഹസ്യാത്മകമായി സൂക്ഷിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭാ കക്ഷി യോഗം അലങ്കോലമാകാതിരിക്കാനാണ് ഈ തയ്യാറെടുപ്പ്. ഗവർണർക്ക് നൽകാനുള്ള കത്തിൽ ഒപ്പ് ലഭിച്ച് കഴിഞ്ഞാലാകും മുഖ്യമന്ത്രി പ്രഖ്യാപനം. പ്രവർത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം.








