ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന നാവിക ഉപരോധത്തിനെതിരെ കടുത്ത തിരിച്ചടിക്കൊരുങ്ങി ഇറാൻ. മേഖലയിലെ നിയമവിരുദ്ധമായ സൈനിക ഇടപെടലുകൾ യുഎസ് അവസാനിപ്പിച്ചില്ലെങ്കിൽ പടക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഹോർമുസിലെ നിരീക്ഷണവും ഉപരോധവും തുടരുന്ന സാഹചര്യത്തിൽ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാൻ്റെ മധ്യസ്ഥശ്രമം
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ചർച്ച നടത്തി. ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് മുന്നോട്ടുവച്ച ചില നിർദേശങ്ങൾ പാകിസ്ഥാൻ ഇറാനെ അറിയിച്ചതായാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണം, ഹോർമുസിലെ ഇറാന്റെ പരമാധികാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. എന്നാൽ, ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിലവിൽ സൗദി അറേബ്യയിൽ ചർച്ചകൾ നടത്തിവരികയാണ്.
യുഎസ് സെനറ്റിൽ ട്രംപിന് ജയം
ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. 47ന് എതിരെ 52 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ ട്രംപിന് കൂടുതൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിക്കും. മേഖലയിലേക്ക് 10,000 സൈനികരെ കൂടി അധികമായി വിന്യസിക്കാൻ പെൻ്റഗൺ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യക്ക് തിരിച്ചടി
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താത്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി. ഇറാന്റെ ഉപരോധത്തിനൊപ്പം യുഎസിൻ്റെ ഈ തീരുമാനവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ വിപണിയെ ബാധിക്കും.
തുടരുന്ന നാവിക ഉപരോധം
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നാവിക ഉപരോധം മൂന്നാം ദിവസവും തുടരുകയാണ്. ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം ഏത് നിമിഷവും തടയാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ചൈനയും റഷ്യയും യുഎസ് ഉപരോധത്തെ മറികടന്ന് കപ്പലുകൾ അയക്കുമെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും സംഘർഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല.






