ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി;

0
15

ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു.

ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ തിരഞ്ഞെടുക്കപ്പെട്ടത്.

മുജ്തബയുടെ സ്ഥാനാരോഹണത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം തുടരാനാകില്ലെന്നും മുജ്തബ തനിക്ക് അസ്വീകാര്യനാണെന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്റെ പുതിയ നേതാവ് ആരായാലും അവരെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേലും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ശത്രുക്കൾ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാകണം നേതാവ് എന്ന അലി ഖമേനിയുടെ നിർദ്ദേശം പരിഗണിച്ചാണ് മുജ്തബയെ തിരഞ്ഞെടുത്തതെന്ന് സമിതി വ്യക്തമാക്കി.

ആരാണ് മൊജ്തബ ഖമേനി?

ഇതുവരെ സർക്കാരിൽ ഔദ്യോഗിക പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലും (IRGC) പിതാവിന്റെ ഓഫീസിലും മുജ്തബയ്ക്ക് വലിയ സ്വാധീനമുണ്ട്. 1969-ൽ മഷാദിൽ ജനിച്ച അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ സൈനികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019-ൽ അമേരിക്ക മുജ്തബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2005-ൽ മഹ്മൂദ് അഹമ്മദിനെജാദ് ഇറാന്റെ പ്രസിഡന്റായി ഉയർന്നുവന്നതിന് പിന്നിൽ മുജ്തബയുടെ ബുദ്ധിയാണെന്ന് കരുതപ്പെടുന്നു. ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ സർവ്വാധിപത്യം ഇനി മുജ്തബയുടെ കൈകളിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here