വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായിരിക്കെ അമേരിക്കന്‍ സൈനിക നടപടികളെ പ്രശംസിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നേതാക്കളോടൊപ്പം സൈന്യവും നാവികസേനയും ആശയവിനിമയവും ഇറാനിന് നഷ്‌ടപ്പെട്ടൂവെന്നും അവകാശവാദം. വൈറ്റ് ഹൗസിൽ കൊളീജിയറ്റ് കായിക ഇനങ്ങളെക്കുറിച്ചുള്ള ഒരു വട്ടമേശ സമ്മേളനത്തിനിടെയാണ് ട്രംപിന്‍റെ പരമാര്‍ശം.
“അവരുടെ സൈന്യം പോയി. അവരുടെ നാവികസേനയും പോയി. അവരുടെ ആശയവിനിമയങ്ങളെല്ലാം താറുമാറായി. അവരുടെ രണ്ട് മുതിര്‍ന്ന നേതാക്കൾ ഉള്‍പ്പെടെ മുഴുവന്‍ നേതാക്കളും ഇല്ലാതായി. അവരുടെ വ്യോമസേന പൂർണമായും തുടച്ചുനീക്കപ്പെട്ടു. ഒന്ന് ചിന്തിച്ചുനോക്കൂ. അവർക്ക് 32 കപ്പലുകളുണ്ട്. 32 എണ്ണവും സമുദ്രത്തിൻ്റെ അടിത്തട്ടിലാണെന്നും” ട്രംപ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇറാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ നിങ്ങൾ എങ്ങനെ സ്കോർ ചെയ്യുമെന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ ചോദ്യത്തിന്, ഞാൻ 12 മുതൽ 15 വരെ സ്‌കോര്‍ നൽകുമെന്നായിരുന്നു ട്രംപിൻ്റെ മറുപടി. “നമ്മുടെ സൈന്യം വളരെ നന്നായി പ്രവർത്തിക്കുന്നു. ആക്രമണത്തില്‍ നമ്മുടെ നിരവധി ആളുകളെ കൊന്നൊടുക്കിയതിനാൽ സ്ഥിതി വളരെ മോശമായിരുന്നു. നമ്മുടെ ആളുകളിൽ പലർക്കും പരിക്കേറ്റു, ബോംബുകൾ മൂലം ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. ഞങ്ങൾ നടപടിയെടുക്കാൻ തീരുമാനിച്ചൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസ് സൈന്യത്തിൽ ആളുകൾക്ക് മതിപ്പുണ്ടെന്നും വെനസ്വേലയിലെ മുൻ സൈനിക നടപടികൾ ഓർമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കലും ഇല്ലാത്തവിധം യുഎസിനെ എല്ലാവരും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ സൈന്യത്തിൽ ആളുകൾക്ക് വളരെയധികം മതിപ്പുണ്ട്, വെനസ്വേലയിൽ സംഭവിച്ചതിലും ഇപ്പോൾ സംഭവിക്കുന്നതിലും അവർ നമ്മുടെ സൈന്യത്തെ അഭിനന്ദിക്കുന്നു. യുഎസിനെ എല്ലാവരും ബഹുമാനിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകള്‍
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ വൻ തീപിടിത്തമുണ്ടായതായി വിദേശ ചാനല്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടു. സൗദി സൈന്യം ഒരു ബാലിസ്റ്റിക് മിസൈൽ നശിപ്പിച്ചതായി വിദേശമാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ടെൽ അവീവിൽ വലിയ സ്ഫോടനങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ബസ്രയിലെ ഡ്രോൺ ആക്രമണത്തിന് ശേഷം ഹാലിബർട്ടണിലും കെബിആറിലും തീപിടിത്തമുണ്ടായതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.






