തിരുവനന്തപുരം: കടലോര വിനോദ സഞ്ചാര മേഖലകളിൽ ലൈഫ് ഗാർഡുമാരായി ജോലി നോക്കുന്നവർ ഫെബ്രുവരി 24നും 25നും പണിമുടക്കുന്നു. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക സർവ്വീസിൽ സ്‌ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അതെസമയം ഈ ദിവസങ്ങളിൽ കടൽത്തീരത്ത് എത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് രംഗത്തെത്തി. വിനോദ സഞ്ചാരികൾ എത്തുന്ന തീരങ്ങളിൽ ഈ ദിവസങ്ങളിൽ ഔദ്യോഗിക രക്ഷാ പ്രവർത്തകർ ഉണ്ടാകില്ല. വിവിധ ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികൾ സ്വയം പിൻവാങ്ങി നിൽക്കണം, കടലില്‍ ഇറങ്ങരുത്.
ലൈഫ് ഗാർഡുമാരുടെ പണിമുടക്ക് ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നത് വിനോദ സഞ്ചാര വകുപ്പ് പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇത് നിരീക്ഷിക്കാൻ സ്ഥലത്ത് പോലീസ് ഉണ്ടാകും. ഓരോ ബീച്ച് പ്രദേശത്തെയും പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർമാർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വം.
അതെസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ലൈഫ് ഗാർഡുമാർ 24, 25 തീയതികളിൽ രാപ്പകൽ സമരം നടത്തുമെന്ന് സംഘടന ഐഎൻടിയുസി അറിയിച്ചു. കേരള ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയന്റെ (ഐ എൻ ടി യു സി) ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന രാപ്പകൽ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 25ന് സമരപന്തലിൽ നിന്ന് നിയമസഭയിലേക്ക് ലൈഫ് ഗാർഡുമാർ മാർച്ച് നടത്തും. എം വിൻസെന്റ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.
കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണം
വിനോദ് സഞ്ചാര വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ ഇന്നും നാളെയും (ഫെബ്രുവരി 24, 25) പണി മുടക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ബീച്ചുകളില്‍ എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു.
അപകട സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതാത് ബീച്ച് പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചുമതലയുള്ള ഹൗസ് ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.








