സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 21 മരണം,

0
56

ദക്ഷിണ സ്പെയിനിലെ ആദമുസ് നഗരത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 25 പേരുടെ നില അതീവ ഗുരുതരമാണെന്ന് സ്പാനിഷ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

കൊർദോബ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ‘ഇറിയോ’  അതിവേഗ ട്രെയിനും മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് പോവുകയായിരുന്ന റെൻഫെ  ട്രെയിനുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരിൽ റെൻഫെ ട്രെയിനിന്റെ ഡ്രൈവറും ഉൾപ്പെടുന്നു.

പ്രാദേശിക സമയം വൈകുന്നേരം 6:40 ഓടെയാണ് അപകടം നടന്നതെന്ന് സ്പെയിനിലെ റെയിൽ ഇൻഫ്രാസ്ട്രക്ചർ മാനേജരായ ‘അഡിഫ്’ അറിയിച്ചു. കൊർദോബയിൽ നിന്ന് മാഡ്രിഡിലേക്ക് പുറപ്പെട്ട ഇറിയോ ട്രെയിൻ ആദമുസിന് സമീപം വെച്ച് പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം അതേ ട്രാക്കിലൂടെ വന്ന മാഡ്രിഡ്-ഹുവെൽവ അതിവേഗ ട്രെയിൻ പാളം തെറ്റിക്കിടന്ന ബോഗികളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഇറിയോ ട്രെയിനിൽ മുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. റെൻഫെ ട്രെയിനിൽ നൂറോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് തകർന്ന ബോഗികൾക്കുള്ളിൽ മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങിക്കിടന്നു. തീപിടുത്തം നിയന്ത്രിക്കാൻ ഫയർഫോഴ്സും റെഡ് ക്രോസ് വോളന്റിയർമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ട്രെയിൻ ഓപ്പറേറ്റർമാരുടെ പ്രതികരണം

അപകടത്തിൽപ്പെട്ട ഇറിയോ ട്രെയിൻ ‘ഫ്രെച്ചിയറോസ 1000’ മോഡലാണെന്ന് കമ്പനി സ്ഥിരീകരിച്ചു. നടന്ന സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ട്രാൻസ്‌പോർട്ട് മന്ത്രി ഓസ്‌കാർ പുയന്റേ മാഡ്രിഡിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇടിയുടെ ആഘാതത്തിൽ റെൻഫെ ട്രെയിനിന്റെ ആദ്യ രണ്ട് കോച്ചുകൾ പാളത്തിൽ നിന്ന് തെറിച്ചുപോയതായി അദ്ദേഹം പറഞ്ഞു.

ഭീതിജനകമായ രംഗങ്ങൾ വിവരിച്ച് യാത്രക്കാർ

ട്രെയിൻ പാളം തെറ്റുന്നതിന് മുൻപ് ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും പിന്നാലെ വലിയ ശബ്ദത്തോടെ ട്രെയിൻ മറിയുകയായിരുന്നുവെന്നും ഇറിയോ ട്രെയിനിലുണ്ടായിരുന്ന കാർമെൻ എന്ന യാത്രക്കാരി പറഞ്ഞു. ബോഗികൾക്കുള്ളിൽ ഇരുട്ടായതോടെ യാത്രക്കാർ പരിഭ്രാന്തരായി. മെഡിക്കൽ പരിശീലനം ലഭിച്ച യാത്രക്കാർ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അനൗൺസ്മെന്റ് നൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ അതിവേഗ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ആദമുസ് നഗരത്തിൽ താല്ക്കാലിക സഹായ കേന്ദ്രം തുറന്നിട്ടുണ്ട്. സമീപവാസികളായ വോളന്റിയർമാർ യാത്രക്കാർക്കായി ഭക്ഷണവും പുതപ്പും എത്തിച്ചു നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here