താമരശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

0
36

ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിനിടെയാണ് പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്

കൽപ്പറ്റ: താമരശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മൾട്ടി ആക്‌സിൽ വാഹനങ്ങളും, ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരി പോകണം. പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയര്‍ അറിയിച്ചു.

ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.

അതേസമയം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ തിരക്ക് മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ തന്നെ ചുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ് – പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർധനവാണ് തിരക്ക് രൂക്ഷമാക്കിയത്.

ക്രിസ്മസ് പുതുവത്സര അവധിക്കാലം പ്രമാണിച്ച് ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മൾട്ടി ആക്‌സിൽ ഭാര വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിലാണ് വലിയ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയത്. വലിയ ഭാരവാഹനങ്ങളെ നിയന്ത്രണ സമയങ്ങളിൽ ചുരംപാതവഴി കടത്തിവിടില്ലെന്നും മറിച്ചൊരു അറിയിപ്പുണ്ടാവുന്നതുവരെ നിയന്ത്രണം തുടരുമെന്നും കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചിരുന്നു. ചുരം വ്യൂപോയിൻ്റ് രണ്ട്, നാല് വളവുകളിൽ ഉൾപ്പെടെയുള്ള അനധികൃത പാർക്കിങ്ങിന് പിഴയും ചുമത്തും.

ചുരത്തിലെ രൂക്ഷമായ യാത്രാ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സമര രംഗത്തേക്ക് കടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കൽപറ്റ എംഎൽഎ ടി സിദ്ധിഖ്, ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here