ശബരിമലയിൽ ഭക്തജനപ്രവാഹം; ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

0
47

ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ ഡിസംബർ 27 ശനിയാഴ്ചയാണ്. ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

സന്നിധാനം: അവധി ദിനത്തിൻ്റെ പിറ്റേന്ന് ശബരിമലയിൽ ഭക്തജനപ്രവാഹം . തിങ്കളാഴ്ച (ഡിസംബർ 22) വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61576 ഭക്തരാണു ദർശനത്തിനെത്തിയത്. മുൻ സീസണുകളിൽനിന്നു ഭിന്നമായി ഇക്കുറി വാരാന്ത്യദിനത്തിൽ തിരക്കിന് അൽപം ശമനമുണ്ടാകുന്നുണ്ട്. മണ്ഡല മഹോത്സവകാലത്തെ അവസാനത്തെ ഞായറാഴ്ചയിലും ഈ ട്രെൻഡാണ് തുടർന്നത്.

ഞായറാഴ്ച രാത്രിയിൽ തിരക്കിന് നല്ല ശമനമുണ്ടായിരുന്നു. വൈകിട്ട് ഏഴു മണി മുതൽ നട അടയ്ക്കുന്നതുവരെ 7368 പേർ ദർശനം നടത്തിയതായാണ് കണക്ക്. മണിക്കൂറിൽ ശരാശരി 1800ൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. എന്നാൽ തിങ്കളാഴ്ച പുലർച്ചെ നട തുറന്നപ്പോൾ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ ശരാശരി മൂവായിരത്തിഅഞ്ഞൂറിലേറെപ്പേരാണ് മല ചവിട്ടിയത്. എങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായി.

ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6:30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

കൊടിമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്‌ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പൻ, ദേവതാരൂപങ്ങൾ, വർണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.

ദേവസ്വം ബോർഡ് പ്രസിഡൻ്റ്, അംഗങ്ങൾ, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബർ 24) വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും.

അതേസമയം കഴിഞ്ഞദിവസം ശബരിമല തീർഥാടന പാതയിൽ മരക്കൂട്ടത്തിന് സമീപം കാട്ടാന ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. മരക്കൂട്ടത്തെ യൂട്ടേൺ ഭാഗത്താണ് ഞായറാഴ്ച വൈകുന്നേരം കാട്ടാന ഇറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണവേലി കാട്ടാന തകർത്തു. സ്ഥലത്തുണ്ടായിരുന്ന വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടൻതന്നെ ഇടപെടുകയും പടക്കംപൊട്ടിച്ച് ആനയെ വനത്തിനുള്ളിലേക്ക് വിരട്ടി ഓടിക്കുകയും ചെയ്തു. നിലവിൽ തീർഥാടന പാതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here