ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു

0
46

അഞ്ചോ അതില്‍ അധികമോ ആനകളെ എഴുന്നള്ളിക്കുന്ന ആരാധനാലയങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് മുഖാന്തരവും ഫയര്‍ഫോഴ്സില്‍ നിന്നുള്ള എന്‍ഒസിയുടെ അടിസ്ഥാനത്തിലും പിപിആര്‍ പെര്‍മിറ്റ് എടുക്കണം

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മലപ്പുറം ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 2024 വര്‍ഷത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍, ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ജില്ലാതല കമ്മിറ്റി കര്‍ശനമാക്കിയിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരാധനാലയങ്ങള്‍ നടക്കുന്ന ആന എഴുന്നള്ളിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ അതാത് മാസങ്ങളില്‍ കൂടുന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമായി മാത്രമാണ് നടത്തേണ്ടത്. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങളില്‍ എഴുന്നള്ളിക്കാന്‍ പാടില്ല. ലംഘിക്കുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

ആരാധനാലയങ്ങളുടെ ഉത്സവ കമ്മറ്റികള്‍ ഉത്സവം നടത്താന്‍ ഉദ്ദേശിക്കുന്ന തീയതിയ്ക്ക് ഒരു മാസം മുമ്പേ ജില്ലാ മോണിറ്ററിങ് കമ്മിറ്റികളുടെ പരിഗണനയ്ക്കായി അപേക്ഷിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ, മുന്‍ഭാഗത്ത് അഞ്ചു മീറ്ററില്‍ കൂടുതലും പിന്‍ഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററില്‍ കൂടുതലും അകലം പാലിക്കാനായി ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഒരുക്കണം. പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാന്‍മാര്‍ക്കും കാവടികള്‍ക്കും മാത്രമേ പ്രവേശനാനുമതിയുള്ളു.

തുടര്‍ച്ചയായി രണ്ടുപ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള നടപടികള്‍ മൂലം ആന ഇടഞ്ഞ് പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തിലും, ചട്ടത്തിന് വിരുദ്ധമായി അനുവദിച്ചതിലും കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചാലും കേസെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവിടങ്ങളിലെ ആഘോഷങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തും.

ഉത്സവസ്ഥലത്ത് ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും കൂടാതെ ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായി ദേഹത്ത് തളിക്കാന്‍ ആവശ്യാനുസരണം ആവശ്യമായ ഇടങ്ങളില്‍ ജലശേഖരണി ഉത്സവകമ്മറ്റികള്‍ ഒരുക്കണം. അഞ്ചും അഞ്ചിന് മേല്‍ ആനകളുണ്ടായാല്‍ ഉത്സവ കമ്മറ്റികള്‍ 25 ലക്ഷം രൂപയുടെ പൊതു ബാധ്യത ഇന്‍ഷുറന്‍സ് എടുക്കേണ്ടതാണ്.

നാട്ടാന പരിപാലന അനുസരിച്ചുള്ള എലിഫൻ്റ് ഡാറ്റാ ബുക്ക്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനുള്ളില്‍ എടുത്തത്), മൈക്രോ ചിപ് സര്‍ട്ടിഫിക്കറ്റ്, ആനയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആനയുടെ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാപ്പാന്മാര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് എന്നിവയുടെ രേഖകള്‍ കൈവശം വെക്കേണ്ടതാണ്.

 

ആന എഴുന്നള്ളിപ്പ് സമയങ്ങളില്‍ കാണികളുടെ ആവശ്യാർഥം, ആനകള്‍ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാര്‍ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയര്‍ത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഉത്സവ സമയങ്ങളില്‍ തിളക്കമുള്ള ഗ്ലിറ്ററിങ് പേപ്പറുകളും മറ്റും ആനയുടെ മുമ്പില്‍ പറത്തിക്കുന്നത് ആനകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനാല്‍ അത്തരത്തിലുള്ള പ്രവൃത്തികള്‍ ജില്ലാതല കമ്മിറ്റി നിരോധിച്ചിട്ടുണ്ട്. ഉത്സവ സ്ഥലങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് കടന്നുവരാനുള്ള സ്ഥലം ഉത്സവ കമ്മിറ്റികള്‍ ഒരുക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here