ലോക യുദ്ധചരിത്രത്തിൽ ആദ്യ സംഭവം; റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രൈൻ
കീവ്: റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തുവെന്ന അവകാശവാദവുമായി യുക്രെയ്ൻ. കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെയാണ് യുക്രെയ്ൻ ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.
റഷ്യൻ നാവിക ശക്തികേന്ദ്രമായ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടുണ്ട്.
ലോകത്ത് ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോഗിച്ച് തകർക്കപ്പെടുന്നതെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
ആക്രമണം നടന്നതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും, മുങ്ങിക്കപ്പലിന് ഗുരുതരമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് മോസ്കോ.
യുക്രെയ്ൻ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്നത് ‘സബ് സീ ബേബി’ എന്ന രഹസ്യ കടൽ ഡ്രോണാണ്.
അധിനിവേശത്തിന് ശേഷമാണ് ഈ ഡ്രോൺ വികസിപ്പിച്ചതെന്നും, ഇതിന്റെ നിയന്ത്രണം യുക്രെയ്ൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡ്രോണിന്റെ സാങ്കേതിക വിവരങ്ങൾ പരിമിതമായതേയുള്ളൂ.
ആക്രമണത്തിന് ഇരയായത് വർഷവ്യാങ്ക ക്ലാസ് റഷ്യൻ മുങ്ങിക്കപ്പലാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. ആക്രമണസമയത്ത് ഏകദേശം 52 നാവികർ കപ്പലിലുണ്ടായിരുന്നതായാണ് സൂചന.
73.8 മീറ്റർ നീളമുള്ള ഈ മുങ്ങിക്കപ്പലിന്റെ വില ഏകദേശം 40 കോടി യുഎസ് ഡോളറാണെന്നും റിപ്പോർട്ടുകളുണ്ട്.
റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ കടൽ ഡ്രോൺ ആക്രമണങ്ങൾ യുക്രെയ്‌ന്റെ പ്രധാന തന്ത്രമായി മാറുകയാണെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു.
‘സീ ബേബി’ ഡ്രോണുകൾക്ക് പുറമേ ടൊലോക ടി.എൽ.കെ–150, ടി.എൽ.കെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്‌നിന് നിലവിലുണ്ട്.
ടി.എൽ.കെ–150 ഡ്രോണിന് 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാനാകുമ്പോൾ, ടി.എൽ.കെ–1000-ന് 5000 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.







