‘ധുരന്ധർ’ ചിത്രം ഇന്ത്യയിൽ ₹200 കോടി കടന്നു

0
82

ഗൾഫ് രാജ്യങ്ങളിലെ തിരിച്ചടി ഉണ്ടായിട്ടും ‘ധുരന്ധർ’ ഇന്ത്യയിൽ മികച്ച പ്രകടനം തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം ഇന്ത്യയിൽ ₹200 കോടി കടന്നു. ഗൾഫ് മാർക്കറ്റ് ഒഴികെ വിദേശത്ത് നിന്ന് 44.5 കോടിയും ചിത്രം നേടി.

2019-ലെ ഹിറ്റ് ചിത്രമായ ‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിന് ശേഷം ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേജർ മോഹിത് ശർമ്മയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ എന്ന കിംവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും, യഥാർത്ഥ ഭൗമരാഷ്ട്രീയ സംഭവങ്ങളെയും ‘റോ’യുടെ രഹസ്യ ദൗത്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് കഥയെന്ന് ധർ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനിലെ ഓപ്പറേഷൻ ലിയാരിയും ഇന്ത്യൻ ഇൻ്റലിജൻസിൻ്റെ പങ്കാളിത്തവും സംബന്ധിച്ച സംഭവങ്ങളെയാണ് സിനിമക്ക് പ്രചോദനമായത്. രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മികച്ച പ്രതികരണത്തെത്തുടർന്ന് ഈ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി ‘ധുരന്ധർ’ മാറിക്കൊണ്ടിരിക്കുകയാണ്.

“ചിത്രം ‘പാകിസ്ഥാൻ വിരുദ്ധ സിനിമ’യായി കണക്കാക്കപ്പെടുന്നതിനാൽ ഇത് സംഭവിക്കുമെന്ന് മുൻപ് തന്നെ ആശങ്കയുണ്ടായിരുന്നു. ടീം ശ്രമിച്ചെങ്കിലും ഒരു രാജ്യവും ചിത്രത്തിൻ്റെ പ്രമേയം അംഗീകരിച്ചില്ല. അതുകൊണ്ടാണ് ഗൾഫ് മേഖലയിലൊന്നും ‘ധുരന്ധർ’ റിലീസ് ചെയ്യാത്തത്,” ഒരു അടുത്തവൃത്തം ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ പുതിയതല്ല. ഇതിന് മുൻപ് ‘ഫൈറ്റർ’, ‘സ്‌കൈ ഫോഴ്‌സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘ടൈഗർ 3’, ‘ദി കാശ്മീർ ഫയൽസ്’ തുടങ്ങിയ സിനിമകളും മിഡിൽ ഈസ്റ്റിലെ പല ഭാഗങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നേരിട്ടിട്ടുണ്ട്. നേരത്തെ യു.എ.ഇയിൽ റിലീസ് ചെയ്‌ത ‘ഫൈറ്റർ’ ഒരു ദിവസത്തിനകം പിൻവലിക്കുകയും പരിഷ്‌കരിച്ച പതിപ്പ് പോലും നിരസിക്കുകയും ചെയ്‌തിരുന്നു.

രൺവീർ സിംഗ് നായകനായ പുതിയ സിനിമ ‘ധുരന്ധർ ഇന്ത്യയിൽ മികച്ച പ്രതികരണം നേടുമ്പോഴും, അതിൻ്റെ അന്താരാഷ്ട്ര റിലീസ്, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ തടസ്സപ്പെട്ടു. ‘പാകിസ്ഥാൻ വിരുദ്ധ സന്ദേശം’ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here