വീണ്ടും നികുതി അഴിച്ചുപണിക്ക് സര്‍ക്കാര്‍? ഇത്തവണ ട്വിസ്റ്റുണ്ട്;

0
26

സര്‍ക്കാരിന്റെ നികുതി അഴിച്ചുപണി അവസാനിക്കുന്നില്ല. ആദായ നികുതി, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്കു പുറമേ അടുത്ത വമ്പന്‍ നീക്കവുമായി നിര്‍മല സീതാരമാന്‍. ധനമന്ത്രിയുടെ വാക്കുകള്‍ ബജറ്റ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

മറ്റൊരു കേന്ദ്ര ബജറ്റ് അടുക്കവേ രാജ്യത്ത് ഏറ്റവും വലിയ ചര്‍ച്ച വിഷയം നികുതി തന്നെയാണ്. സമീപകാല ആദാനനികുതി, ജിഎസ്ടി അഴിച്ചുപണികള്‍ക്കു ശേഷം ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ നികുതി മേഖലയില്‍ ഇനിയും ഇടപെടലുകള്‍ക്കു സ്‌കോപ്പുണ്ടെന്ന് വ്യക്തമാക്കുന്നത് സാക്ഷാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെയാണ്. ധനമന്ത്രിയുടെ മേഖലയിലെ തുടര്‍ച്ചയായ ഇടപെടല്‍ ആളുകളെ അമ്പരപ്പിക്കുന്നതു കൂടിയാണ്.

വരുന്നതും വമ്പന്‍ മാറ്റങ്ങള്‍!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യന്‍ നികുതി സമ്പ്രദായത്തില്‍ വീണ്ടും വലിയ പരിഷ്‌കാരങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുവെന്നാണ് വിവരം. ഇന്‍കം ടാക്‌സ്, ജിഎസ്ടി ഇടപെടലുകള്‍ക്കു ശേഷം രാജ്യത്തെ കസ്റ്റംസ് സിസ്റ്റം കൂടുതല്‍ സുതാര്യവും, ഫലപ്രദവുമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കസ്റ്റംസ് സംവിധാനങ്ങളില്‍ ഒരു സമ്പൂര്‍ണ അഴിച്ചുപണി ആവശ്യമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ പറയുന്നു. നിലവിലെ കസ്റ്റംസ് രീതികളും, നടപടികളും പല ആളുകളെയും, ബിസിനസുകളെയും മടുപ്പിക്കുന്നതാണെന്നും, ഈ ചിന്താഗതി മാറ്റുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും ധനമന്ത്രി സൂചന നല്‍കുന്നു.

ധനമന്ത്രി സീതാരാമന്‍ പറയുന്നു…

സുതാര്യത, മുഖരഹിതമായ വിലയിരുത്തല്‍, മെച്ചപ്പെട്ട ഭരണനിര്‍വ്വഹണം പോലെ അടുത്തിടെ ആദായനികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കസ്റ്റംസിലും ആവശ്യമാണെന്ന് മന്ത്രി പറയുന്നു. ഉദ്യോഗസ്ഥതല ഇടപെടല്‍ കുറയ്ക്കുന്നതിനും, സാധനങ്ങളുടെ ക്ലിയറന്‍സ് വേഗത്തിലാക്കുന്നതിനും, സ്വേച്ഛാധിപത്യം ഇല്ലാതാക്കുന്നതിനും സാങ്കേതികവിദ്യയെ കൂടുതലായി വിനിയോഗിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതു സംബന്ധിച്ച് ചില പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലും ഉണ്ടായേക്കാം.

മാറ്റങ്ങളുടെ പാതയില്‍ ഇന്ത്യ

വര്‍ഷങ്ങള്‍ പഴക്കമുള്ള നിയമങ്ങള്‍ അതു മാറപ്പെടേണ്ടതുണ്ട്. അത്തരമൊന്നായിരുന്നു ആദായ നികുതി പരിഷ്‌കരണം. അതേസമയം പഴക്കമല്ല, കാലത്തിന് അനുസരിച്ചുള്ള ഇടപെടല്‍ കൂടി ആവശ്യമാണെന്ന് അടിവരയിടുന്നതായിരുന്നു ജിഎസ്ടി പരിഷ്‌കരണം. സര്‍ക്കാരിന്റെ ഈ സമീപകാല ഇടപെടല്‍ സാധാരണക്കാരുടെ കൈകളില്‍ പണം എത്തുന്നതടക്കം വഴി തുറന്നു. നിരക്ക് യുക്തിസഹമാക്കല്‍, ആദായനികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതവല്‍ക്കരണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

‘കസ്റ്റംസില്‍ പൂര്‍ണ്ണമായ ഒരു അഴിച്ചുപണി ആവശ്യമാണ്. ഈ നിയമങ്ങള്‍ പാലിക്കുക ബുദ്ധിമുട്ടുള്ളതല്ലെന്ന് ആളുകള്‍ക്ക് തോന്നേണ്ടതുണ്ട്. ഇതിനായി കസ്റ്റംസ് ലളിതമാക്കേണ്ടതുണ്ട്. അവ കൂടുതല്‍ സുതാര്യമാക്കേണ്ടതുണ്ട്.’- എച്ച്ടി ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ സംസാരിക്കവെ സീതാരാമന്‍ വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ സമഗ്രമായിരിക്കുമെന്നും, കസ്റ്റംസ് തീരുവ നിരക്ക് യുക്തിസഹമാക്കല്‍ ഇതില്‍ ഉള്‍പ്പെടുമെന്നു സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഈ വാക്കുകള്‍ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനെ കൂടുതല്‍ പ്രധാന്യമുള്ളതാക്കി മാറ്റുന്നു. വര്‍ഷങ്ങളായി തൊടപ്പെടാത്ത നിയമങ്ങളില്‍ അഴിച്ചുപണി ആവശ്യമാണെന്ന് ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. ഇത്തവണ ഈ മുറവിളികള്‍ കേള്‍ക്കാതെ പോകില്ലെന്ന് വിദഗ്ധരും വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here