സന്നിധാനത്ത് ഇന്ന് കാർത്തിക ദീപം തെളിയും; തീർഥാടകരുടെ എണ്ണം 15 ലക്ഷം കടന്നു

0
39

ഇന്ന് വൈകീട്ടാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കാർത്തിക ദീപം തെളിയിക്കുക

സന്നിധാനം: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഇന്ന് (ഡിസംബർ 4) ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകീട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകരും.

സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ഇന്ന് ദീപങ്ങൾ തെളിയും

ശബരിമല തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു

മണ്ഡല – മകരമാസ സീസൺ 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുപ്രകാരം ഡിസംബർ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് എത്തിയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും. ബുധനാഴ്ച്ച പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ 66522 പേരാണ് എത്തിയത്. തിരക്ക് കുറഞ്ഞതിനാൽ സുഖദര്‍ശനം ലഭിച്ചാണ് തീർഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘം; റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

ദിനേന ഒരു ലക്ഷത്തിനടുത്ത് തീർഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പോലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.

തിരക്ക് വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചു.

തീർഥാടകർ പണമടങ്ങിയ പേഴ്സ്, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം. നീലിമല ഭാഗങ്ങളിലാണ് പ്രധാനമായും പോക്കറ്റടി, മോഷണം എന്നിവ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും.
അപ്പാച്ചിമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവിടെ കൂടുതൽ പരിശോധന നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here