ശബരിമലയിൽ വീണ്ടും തിരക്കേറി; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം; സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

0
33

ഇന്നലെ വലിയ നടപ്പന്തലിൽ രാവിലെ മുതൽ എല്ലാ വരികളിലും നിറഞ്ഞ് ഭക്തർ ഉണ്ടായിരുന്നു. ഏറെ നേരം കാത്തു നിൽക്കാതെ തന്നെ ഇവർക്ക് ദർശനം നടത്താനായി.

സന്നിധാനം: ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർധിച്ചു വരുന്നത് പരിഗണിച്ച് ഇന്ന് (25 – 11 – 2025) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് എണ്ണം 5000 ആയി നിജപെടുത്തി. വെർച്ചൽ ക്യൂ ബുക്കിങ് വഴി എഴുപതിനായിരം ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്. വീണ്ടും തിരക്ക് കൂടിയ സാഹചര്യത്തിലാണ് തീരുമാനം.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിൻ്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തരാണ് ദർശനത്തിനെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളേ അപേക്ഷിച്ച് തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നെങ്കിലും എല്ലാ ഭക്തര്‍ക്കും സുഖദര്‍ശനം ഉറപ്പക്കാന്‍ കഴിഞ്ഞു.

ഈ തീർഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. അതേസമയം ശബരിമല സുരക്ഷ വിലയിരുത്താൻ ഡിജിപി ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തിയിരുന്നു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ സുരക്ഷ ഉറപ്പാക്കി സിസിടിവി വലയം

മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പോലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450 നടുത്ത് സിസിടിവി ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

പോലീസിൻ്റെയും ദേവസ്വം ബോര്‍ഡിൻ്റെയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാണ്.

പോലീസ് സംവിധാനത്തിൻ്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90നടുത്ത് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. തീർഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് 345 കാമറകള്‍ ക്രമീകരിച്ചിരിക്കുന്നു. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെയുള്ള പരമാവധിയിടങ്ങള്‍ നിരീക്ഷണ പിരിധിയില്‍ കൊണ്ടുവരും വിധമാണ് ദേവസ്വം ബോര്‍ഡ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

പോലീസും ദേവസ്വം ബോര്‍ഡും പരസ്പരം സഹകരിച്ച് വിവരങ്ങള്‍ പങ്കുവെക്കുകയും സംയുക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ പഴുതടച്ച സുരക്ഷാ നിരീക്ഷണം സാധ്യമാക്കുന്നത്. ഈ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ആവശ്യമെങ്കില്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ക്ക് സാധിക്കും. ഇത് ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here