പ്രവാസികൾക്ക് ഉപകാരം നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷൻ.

0
80

കൊച്ചി: നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യം. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗിൾ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.

 

നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000ത്തോളം ആശുപത്രികള്‍ വഴി പ്രവാസി മലയാളികൾക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്.

ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിൻ്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡൻ്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാൻ കഴിയും.

 

നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചരണാർഥം നവി മുംബൈയില്‍ ‘നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം’ സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർത്ത സംഗമം നോര്‍ക്ക റൂട്ടസ് റസിഡൻ്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായമായി 6,70,550/- രൂപയുടെ ചെക്ക് പ്രിയ വർഗ്ഗീസ്, എംകെ നവാസ് എന്നിവരുടെ നേതൃത്വത്തിലുളള കെയർ ഫോർ മുബൈ സന്നദ്ധ സംഘടന പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിക്ക് കൈമാറി.

അഞ്ച് കുടുംബങ്ങൾക്ക് ഉള്ള നോർക്ക കെയർ കാർഡുകളും ചടങ്ങില്‍ പി ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. തീരുമാനം മാതൃകാപരമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കൂടി നോര്‍ക്ക കെയറിൻ്റെ ഭാഗമാക്കുകയാണ് ലക്ഷ്യംമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മറ്റ് മലയാളി കൂട്ടായ്മകളും സമാനമായ രീതിയില്‍ പ്രവാസികളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദഹം വ്യക്തമാക്കി. നോര്‍ക്ക കെയറില്‍ സ്വയം അംഗമാകുന്നതിനൊപ്പം മറ്റുളളവരെക്കൂടി ചേര്‍ത്തുനിര്‍ത്തുന്നതിനുളള ശ്രമങ്ങള്‍ കൂടി ഉണ്ടാകണമെന്ന് അജിത് കോളശ്ശേരിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here