ലക്‌നൗ: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മോചനത്തിന് യുവതി പറഞ്ഞ കാരണങ്ങൾ കേട്ട് കോടതി അന്തംവിട്ടു. ഉത്തർപ്രദേശിലെ സംഭാലിലെ ശരി അത്ത് കോടതിയിലാണ് വിചിത്രമായ വിവാഹമോചന വാദം നടന്നത്.
‘‘അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാൻ എനിക്കു പ്രയാസമാണ്. അതിനാൽ ദയവായി വിവാഹമോചനം അനുവദിക്കണം.’’ – യുവതി ആവശ്യപ്പെട്ടു.
‘‘അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയോ ഒരു കാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ എനിക്കായി പാചകം ചെയ്യും. വീട്ടു ജോലികളിൽ സഹായിക്കുകയും ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തിൽ എനിക്കു ശ്വാസം മുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തർക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്.’’ – യുവതി പറഞ്ഞു.
മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭർത്താവിനെതിരെയുണ്ടോ? എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താൻ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഭർത്താവാകട്ടെ, വിവാഹമോചനം അനുവദിക്കരുതെന്ന് കോടതിയോട് അപേക്ഷിച്ചു. ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിൻമാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. അവരും കൈയൊഴിഞ്ഞതോടെ തൽക്കാലം വഴിയടഞ്ഞു.