ഇന്ത്യയുടെ റെയിൽവേ ചരിത്രപരമായ ഒരു ചുവടുവയ്പിൽ. മുംബൈ – അഹമ്മദാബാദ് ഹൈ – സ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായ ആദ്യത്തെ ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ജപ്പാനിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു.
റെയിൽവേ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിയുള്ള ട്രെയിനുകൾ പാളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാരും ഇന്ത്യൻ റെയിൽവേയും. വന്ദേ ഭാരത് ട്രെയിനുകൾക്ക് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ എത്തും. യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. അതിവേഗ ട്രെയിനുകൾ അവതരിപ്പിക്കുന്നതിനൊപ്പം സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്.
വേഗതയുടെ പര്യായമായ ബുള്ളറ്റ് ട്രെയിനിൻ്റെ വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യൻ റെയിൽ സംവിധാനങ്ങളുടെ തലവര മാറ്റിമറിക്കാൻ ബുള്ളറ്റ് ട്രെയിനുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. വന്ദേ ഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ബുള്ളറ്റ് ട്രെയിനുകൾ എത്തുന്നതോടെ ഈ റെക്കോഡ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നഷ്ടമാകും.
മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. ഇടനാഴിയുടെ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുമ്പോഴും ബുള്ളറ്റ് ട്രെയിൻ എന്ന് എത്തുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല. 2026 ഓടെ ട്രെയിൻ സർവീസ് നടത്തുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബുള്ളറ്റ് ട്രെയിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ജപ്പാനിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിച്ച ദൃശ്യങ്ങൾ പുറത്തുവന്നു.
അടിസ്ഥാന സൗകര്യങ്ങളിലടക്കം മാറ്റം വരുത്താൻ ആഗ്രഹികുന്ന ഇന്ത്യൻ റെയിൽവേക്ക് പുതിയ അനുഭവമാകും ബുള്ളറ്റ് ട്രെയിൻ. മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ കുതിക്കുക. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഷിന്‍കാന്‍സെന്‍ ട്രെയിൻ യാത്രകൾക്ക് പുത്തൻ അനുഭവമാകും നൽകുക. 508 കിലോമീറ്ററിൽ 348 കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലുമാണ്. 21 കിലോമീറ്റർ ഭാഗം ഭൂഗർഭമായിരിക്കും, 7 കിലോമീറ്റർ കടൽ തുരങ്കത്തിലൂടെയും 5 കിലോമീറ്റർ പർവത തുരങ്കത്തിലൂടെയും കടന്നുപോകും. ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും.
ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂർ 7 മിനിറ്റായി കുറയും. താനെ, വിരാർ, ബോയ്‌സർ, വാപ്പി, സൂററ്റ്, വഡോദര എന്നിവയുൾപ്പെടെ 12 സ്റ്റേഷനുകൾ ഈ റൂട്ടിൽ ഉൾപ്പെടും. ഗുജറാത്തിലെ സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂററ്റ്, ബിലിമോറ, വാപി, മഹാരാഷ്ട്രയിലെ ബോയ്‌സർ, വിരാർ, താനെ, മുംബൈ എന്നിവയുൾപ്പെടെ 12 സ്റ്റേഷനുകളിൽ നിന്നാണ് ബുള്ളറ്റ് ട്രെയിൻ കടന്നുപോകുക. ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ ഇരുനഗരങ്ങളുടെയും വികസനത്തിനും പ്രാദേശിക വളർച്ചയ്ക്കും കരുത്ത് പകരും.