പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിത് എന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളുടെ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ ഹൈക്കോടതിയിലേക്ക് പോകാം എന്ന് കോടതി നിർദേശിച്ചു.
ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലകളിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രം, സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയോട് നിർദ്ദേശിക്കണമെന്ന് ഹർജിക്കാരായ ഫതേഷ് കുമാർ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.