അസം നിയമസഭ വെള്ളിയാഴ്‌ചകളിൽ നൽകിയിരുന്ന നമസ്‌കാര ഇടവേള ഒഴിവാക്കി. ഇതുവരെ മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ പ്രാർത്ഥനക്കായി രണ്ട് മണിക്കൂർ ഇടവേള നൽകി വന്നിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പാരമ്പര്യമാണ് നിയമസഭ ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ ഇത് സംബന്ധിച്ച തീരുമാനം വന്നെങ്കിലും നടപ്പാക്കാൻ വൈകുകയായിരുന്നു.
സഭയുടെ പുതിയ സമ്മേളനത്തിൽ നിന്ന് ഈ ഇടവേള എടുത്ത് കളയുകയായിരുന്നു. ഏകദേശം 90 വർഷത്തോളമായി തുടരുന്ന സമ്പ്രദായമാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിരവധി മുസ്ലീം എംഎൽഎമാരാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച എഐയുഡിഎഫ് എംഎൽഎ റഫീഖുൽ ഇസ്ലാം, ഇത് സംഖ്യയുടെ ബലത്തിൽ അടിച്ചേൽപ്പിച്ച തീരുമാനമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ‘മുപ്പതോളം മുസ്ലീം എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഈ നീക്കത്തിനെതിരെ ഞങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അവർക്ക് (ബിജെപിക്ക്) ഭൂരിപക്ഷമുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം അടിച്ചേൽപ്പിക്കുന്നത്’ അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളിയാഴ്‌ചകളിൽ മുസ്ലീം എംഎൽഎമാർക്ക് സമീപത്ത് തന്നെ പ്രാർത്ഥന നടത്താൻ വ്യവസ്ഥ ചെയ്യാമെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞു. വെള്ളിയാഴ്‌ചകളിൽ മാത്രമുള്ള പ്രത്യേക പ്രാർഥനയായതിനാൽ അതിനുള്ള സൗകര്യം അടുത്തുതന്നെ ചെയ്യാമെന്ന് കരുതുന്നതായാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്ത്, അസം നിയമസഭയുടെ നടപടിക്രമങ്ങൾ മറ്റേതൊരു ദിവസത്തേയും പോലെ വെള്ളിയാഴ്‌ചകളിലും നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്ന് നിയമസഭാ സ്‌പീക്കർ ബിശ്വജിത്ത് ദൈമാരി പറഞ്ഞു. പിന്നീട് ഈ നിർദ്ദേശം റൂൾസ് കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കുകയും അത് ഏകകണ്ഠമായി പാസാക്കുകയും ചെയ്‌തിരുന്നു.
തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ സ്വാഗതം ചെയ്‌തു. 1937-ൽ മുസ്‌ലിം ലീഗിന്റെ സയ്യിദ് സാദുള്ള കൊണ്ടുവന്ന ഒരു സമ്പ്രദായമാണിതെന്നും ഉൽപാദനക്ഷമതയ്ക്ക് മുൻഗണന നൽകുകയും കൊളോണിയൽ ഭാരത്തിന്റെ മറ്റൊരു അവശിഷ്‌ടം കളയുകയുമാണ് ചെയ്‌തതെന്ന് തീരുമാനത്തെത്തെ കുറിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
സാധാരണ രാവിലെ 9.30നാണ് നിയമസഭ ആരംഭിക്കാറുള്ളത്. എന്നാല്‍ വെള്ളിയാഴ്‌ച മാത്രം ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്‌തു വന്നിരുന്നത്. എന്നാൽ അസമില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ എത്തിയു ശേഷമാണ് ഭരണകക്ഷി എംഎല്‍എമാർ ഈ ഇടവേള എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടത്.