ജലനിരപ്പ് 136.69 അടിയായി ഉയർന്നെങ്കിലും വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറക്കില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. വെള്ളം സ്പിൽവേ ഷട്ടറുകളിലൂടെ ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാൽ പെരിയാറിന്റെ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വർധിപ്പിച്ചു. ജലനിരപ്പ് 139 അടിയിലേക്ക് ഉയർന്നാൽ നിയന്ത്രിത അളവിൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടതായി കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.