മൂന്നാര്‍: കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജമല സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. വരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂര്‍ വിമാനാപകടത്തിൽപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന് നഷ്ടപ്പെട്ടതിന് പകരമാകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.