തൃശൂരിൻറെ വികസനത്തില്‍ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പ്രയോറിറ്റി ഇല്ലെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ളതിനാണ് മുൻഗണനയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ-കുറ്റിപ്പുറം പാത വൈകുന്നതിൻറെ കാരണം കോണ്‍ട്രാക്ടർമാരോടാണ് ചോദിക്കേണ്ടതെന്നും തന്നെ ഏല്‍പ്പിച്ച ജോലി തൻറെ അച്ഛനും അമ്മയ്ക്കും വരെ തൃപ്തികരമായ രീതിയില്‍ നിർവഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിർമിത തടസങ്ങളാണുള്ളത്. അത് നീക്കി വരുകയാണ്. തൃശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന് തന്നെ ധരിപ്പിച്ചാല്‍ അതില്‍ നിന്നും പിൻമാറാം. തൃശൂർ നഗരം തൊടാതെയുള്ള മണ്ണുത്തി-കുന്നംകുളം എലവേറ്റഡ് പദ്ധതി മനസിലുണ്ട്. ഒരാളെയും ദ്രോഹിക്കാതെ പദ്ധതി നടപ്പാക്കും. ഇതോടൊപ്പം സ്പിരിച്വല്‍ ടൂറിസം സർക്യൂട്ട് പദ്ധതിയും മനസിലുണ്ട്. നാഗപട്ടണം-വേളാങ്കണ്ണി-ദിണ്ടിഗല്‍ ക്ഷേത്രം-ഭരണങ്ങാനം-മംഗളാദേവി-മലയാറ്റൂർ-കാലടി-കൊടുങ്ങല്ലൂർ-തൃശൂർ ലൂർദ് പള്ളി തുടങ്ങിയവെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്വിരിച്ച്‌വല്‍ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതില്‍ ഗുരുവായൂരിനെ വെറെ തന്നെ കാണേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വളപട്ടണത്ത് ഇപി ജയരാജൻ മുൻകയ്യെടുത്തുള്ള പ്രകൃതിയുമായി ചേർന്നു നിന്ന ടൂറിസം പദ്ധതിയാണ് താൻ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് അവിടെ വെറും സിമൻറ് കെട്ടിടങ്ങള്‍ മാത്രമായി.അന്ന് വളപട്ടണം പദ്ധതിയെ തടഞ്ഞവർ ഇന്ന് അവിടെപ്പോയി കണ്ടല്‍ വെട്ടിയത് തടയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.