അനധികൃത കെട്ടിടങ്ങൾ സംബന്ധിച്ച് മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഉടൻ പരിഹാരമാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. നിയമ സഭാ സമ്മേളനങ്ങൾ കഴിഞ്ഞാലുടൻ ചട്ടം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തോടെ നടപ്പാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനോപാധിയുടെ ഭാഗമായി സാധാരണക്കാർ കൈയ്യേറിയ ഭൂമിയും അതിലെ കെട്ടിടങ്ങളും നിയമവിധേയമാക്കാനുള്ള അവസരം ബില്ലിലൂടെ ലഭിക്കും. ഇതിന് പണം നൽകേണ്ടതില്ലെന്നും മന്ത്രി ട്വൻ്റി ഫോർ ചാനലിനോട് പറഞ്ഞു. സാധാരണക്കാരിൽ അധികഭാരം ഉണ്ടാക്കാതെയാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം സംസ്ഥാനത്തെ 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. 1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂവളവ് പൂർത്തിയാക്കിയിരുന്നത്.