സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ അമേരിക്കയെ ഒമ്പതു വിക്കറ്റിനാണ് കരീബിയന്‍ പട വാരിക്കളഞ്ഞത്. തൊട്ടുമുമ്പത്തെ കളിയില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനോടു തോറ്റതിനാല്‍ സെമി പ്രതീക്ഷ കാക്കാന്‍ വിന്‍ഡീസിനു ജയം അനിവാര്യമായിരുന്നു. ഏകപക്ഷീയ ജയത്തോടെ തന്നെ അവര്‍ അതു സാധിച്ചെടുക്കുകയും ചെയ്തു.
വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പ് നടത്തിയ വിന്‍ഡീസ് ഗ്രൂപ്പ് രണ്ടില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്. നേരത്തേ രണ്ടാമതുണ്ടായിരുന്ന ഇംഗ്ലണ്ട് മൂന്നാംസ്ഥാനത്തേക്കു ഇറങ്ങുകയും ചെയ്തു. 1.814 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് വിന്‍ഡീസിനുണ്ട്. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് 0.412 ഉം ആണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച സൗത്താഫ്രിക്കയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. തുടരെ രണ്ടു കളികളും തോറ്റ അമേരിക്കയുടെ സെമി സാധ്യത അവസാനിക്കുകയും ചെയ്തു.
129 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു അമേരിക്കന്‍ ടീം നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ അവര്‍ക്കു യാതൊരു ഭീഷണിയും സൃഷ്ടിച്ചില്ല. വെറും 10.5 ഓവറിലാണ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിന്‍ഡീസ് ഇതു മറികടന്നത്. ഓപ്പണര്‍ ഷെയ് ഹോപ്പിന്റെ (39 ബോളില്‍ 82*) ഇടിവെട്ട് ഫിഫ്റ്റി വിന്‍ഡീസിന്റെ ജയം വേഗത്തിലാക്കുകയായിരുന്നു.
എട്ടു സിക്‌സറും നാലു ഫോറുമടക്കമാണ് അമേരിക്കന്‍ ബൗളിങിനുമേല്‍ ഹോപ്പ് സംഹാര താണ്ഡവമാടിയത്. ഹോപ്പിനു കൂട്ടായി എത്തിയ വെടിക്കെട്ട് താരം നിക്കോളാസ് പൂരനും മോശമാക്കിയില്ല. 12 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറും ഒരു ഫോറുമടക്കം പുറത്താവാതെ 27 റണ്‍സ് നേടി. ജോണ്‍സന്‍ ചാള്‍സിന്റെ (14 ബോളില്‍ 15) വിക്കറ്റാണ് വിന്‍ഡീസിനു നഷ്ടമായത്.