T20 World Cup 2024: വിന്‍ഡീസിനു വമ്പന്‍ ജയം

0
75

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിച്ചവരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പ് സി ചാംപ്യന്‍മാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ 104 റണ്‍സിനാണ് കരീബിയന്‍ പട ജയിച്ചുകയറിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും വിന്‍ഡീസിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. കാര്യമായി പൊരുതാന്‍ പോലുമാവാതെ അഫ്ഗാന്‍ കീഴടങ്ങുകയും ചെയ്തു.

219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അഫ്ഗാന് വിന്‍ഡീസ് നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 16.2 ഓവറില്‍ 114 റണ്‍സിനു അഫ്ഗാന്‍ കീഴടങ്ങുകയായിരുന്നു. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ (38), അസ്മത്തുള്ളള ഒമര്‍സായ് (23) എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും അഫ്ഗാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 28 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണ് സദ്രാന്‍ അഫ്ഗാന്റെ അമരക്കാരനായത്.

വിന്‍ഡീസിനായി ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചു. ഇക്കൂട്ടത്തില്‍ മികച്ചുനിന്നത് പേസര്‍ ഒബെഡ് മക്കോയ് ആയിരുന്നു. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പിഴുതു. അക്കീല്‍ ഹൊസെയ്ന്‍, ഗുഡകേഷ് മോട്ടി എന്നിവര്‍ രണ്ടു വീതം വിക്കറ്റും സ്വന്തമാക്കി.

നേരത്തേ ടോസിനു ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് വിന്‍ഡീസ് കത്തിക്കയറി. അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് അവര്‍ 218 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്റെ (98) വെടിക്കെട്ട് ഇന്നിങ്സാണ് മല്‍സരം അഫ്ഗാനില്‍ നിന്നും തട്ടിയെടുത്തത്. വെറും 53 ബോളില്‍ നിന്നായിരുന്നു ഇത്. എട്ടു സിക്‌സറുകളും ആറു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്കു രണ്ടു റണ്‍സ് മാത്രമകലെ പൂരന്‍ റണ്ണട്ടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here