ആലപ്പുഴ: ആലപ്പുഴയെ വെള്ളത്തിനടിയിലാക്കി വീണ്ടും കാലവർഷം. മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങി. എ സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര ഉൾപ്പടെ നിലം പതിച്ചിരുന്നു. ചേർത്തലയിൽ മരം വീണ് വീട് തകർന്നു. മഴ ശക്തമായതോടെ ചേർത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ചെങ്ങന്നൂർ നഗരസഭ മൂന്നു കുടുംബങ്ങളിലെ പതിനെട്ടോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കീച്ചേരിമേൽ ജെ ബി എസ് സ്കൂളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. പാണ്ടനാട് പഞ്ചായത്തിൽ നിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.കടുത്ത ജാഗ്രതാ നിർദ്ദേശമാണ് പ്രദേശത്ത് പുറപ്പെടുവിച്ചിട്ടുള്ളത്.