ഇടുക്കി: മൂന്നാർ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി വിവരം. പത്ത് പേരെയോളം രക്ഷപ്പെടുത്തിയതായാണ് സൂചന. ഇവരെ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് അറിയാൻ കഴിയുന്നത്.
ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. കിലോമീറ്ററുകൾ താണ്ടിയാണ് രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ എത്തിച്ചത്.രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണം ഒരുക്കിയതായി മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്.