എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ച് ഖത്തര്‍

0
73

ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീറിന്റെ ഈ സുപ്രധാന തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, മലയാളിയായ നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ജയിലില്‍ കഴിഞ്ഞിരുന്നത്.

2023 ഒക്ടോബറിലാണ് ചാരവൃത്തി ആരോപിച്ച് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. അടുത്തിടെ ഇന്ത്യ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ കോടതി വധശിക്ഷ കുറച്ച് തടവ് ശിക്ഷയാക്കിയിരുന്നു.

ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം. സ്വകാര്യ കമ്പനിയായ അല്‍ ദഹ്റയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഖത്തര്‍ എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതാണ് ഈ കമ്പനി. ഖത്തര്‍ പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.

റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സിഇഒ.അടുത്തിടെ  മുൻ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഉച്ചകോടിക്കിടെ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസിഡര്‍ക്ക് ജയിലിലെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ എട്ട് ഇന്ത്യക്കാരുടെയും മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചിരുന്നു.

അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here